“അതില്ല……….നീയെന്താ പറയാൻ ശ്രമിക്കുന്നത്?”സുര ചോദിച്ചു.
മാധവൻ ഇതെല്ലാം ശ്രദ്ധയോടെ കേൾക്കുന്നുണ്ട്.
“ശ്രദ്ധിച്ചു കേൾക്കണം.ഇതുവരെ നമ്മുടെ നിഗമനം ഗോവിന്ദും വില്ല്യമും
ചേർന്നുള്ള പദ്ധതിയാണ് ഭൈരവന്റെ
അക്രമണം എന്നല്ലേ?പക്ഷെ നമ്മൾ വിട്ടുപോയ ഒരു കാര്യമുണ്ട്.”അവൻ അവരെയൊന്ന് നോക്കി.ബാക്കി പറയ് എന്ന് മാധവൻ കണ്ണുകാണിച്ചു.
“വില്ല്യമിനെയും ഗോവിന്ദിനെയും നമ്മൾ സംശയിക്കാൻ കാരണം ഒരു പഴ്സ് മാത്രമാണ്.ചിലപ്പോൾ അവർ ആ രാത്രിയിവിടെ വന്നിരിക്കാം.
പക്ഷെ എപ്പോൾ എങ്ങനെയെന്ന് നമ്മുക്കറിയില്ല.
അന്ന് മാഷിനെ വില്ല്യം ബ്ലോക്ക് ചെയ്തു.അന്നുണ്ടായ ആക്‌സിഡന്റ് പോലും എനിക്ക് സംശയമുണ്ട്.
അവർ എന്തോ പ്ലാൻ ചെയ്തിരുന്നു.
പക്ഷെ……..”
“എന്താടാ ഒരു പക്ഷെ?”ജമാലിന് അറിയാനുള്ള ആകാംഷ കൂടി.
“അവർക്ക് ഭൈരവനെ എങ്ങനെ അറിയാം?”
“അത്……..അതുപിന്നെ?”ജമാൽ ഒരുത്തരം നൽകാനായി പരതി.
“അതുതന്നെയാണ് എന്റെ സംശയം.
ഭൈരവൻ ഈയടുത്തുമാത്രമാണ് ജയിൽ വിട്ടത്.ഗോവിന്ദ് നാട്ടിലധികം നിന്നിട്ടുമില്ല.ഇവിടെയായത് അടുത്ത സമയത്തും.അവർ തമ്മിൽ കാണാൻ ഒരു സാധ്യതയുമില്ല.ഇനി അവരാണ് ഭൈരവന് പിന്നിലെങ്കിൽ സ്പോട്ടിൽ വരേണ്ട കാര്യവുമില്ല.
സംഭവിച്ചത് ഇത്രേയുള്ളൂ,അവർ എന്തോ പ്ലാൻ ചെയ്തു.അതിനായി ഇവിടെവരികയും ചെയ്തു.അത് നല്ല ഉദ്ദേശം ആയിരിക്കില്ല ഉറപ്പ്.ഒരു പക്ഷെ രണ്ടുകൂട്ടരും വന്നത് ഏതാണ്ട് ഒരെ സമയത്താണെങ്കിൽ.ഗോവിന്ദ് ആരുടെയൊ സാന്നിധ്യം മനസ്സിലാക്കി പിന്മാറിയതാണെങ്കിൽ.
അതിനിടയിലെപ്പോഴൊ പഴ്സ് വീണു പോയിരിക്കാം”
“ദുരുദ്ദേശം വച്ചാണവൻ വന്നത്
എങ്കിൽ എന്തിന് പിന്മാറണം?”ജമാൽ തന്റെ തോന്നൽ വെളിപ്പെടുത്തി.
“ഇക്കാ…….ഗോവിന്ദിന്റെ സ്ഥാനത്ത് ഇക്കയാണെന്ന് കരുതിനോക്ക്.
ഭൈരവനെയൊട്ട് അറിയത്തുമില്ല.
അങ്ങനെയൊരു സാഹചര്യത്തിൽ അടിച്ചുനിക്കുവൊ അതോ…..?അതെ അവനും ചെയ്തുള്ളൂ.അവനറിയാം
അന്ന് രാത്രി എന്തുസംഭവിച്ചാലും ലാഭം അവനാണെന്ന്.മാത്രമല്ല കൈ നനയാതെ മീൻ കിട്ടുകയും ചെയ്യും.
ഒന്നെനിക്കുറപ്പാ അതിലാരെയൊ ഗോവിന്ദ് കണ്ടിട്ടുണ്ടാവും,തീർച്ച.”
“നീ പറഞ്ഞതിലും കാര്യമുണ്ട്.പക്ഷെ അതുകൊണ്ട് മാത്രം എങ്ങനെ ഉറപ്പിക്കും?”ജമാൽ തന്റെ സംശയം ചോദിച്ചു.
“സംശയങ്ങളല്ലെ ഇക്കാ നമ്മുക്ക് പലതും മനസിലാക്കിത്തരുന്നത്.ഒരു സംശയം…..അല്ല വലിയ സംശയം, അതൊന്ന് തീർത്തല്ലെ പറ്റൂ.അതുമല്ല
ഇരുമ്പ് ഹോസ്പിറ്റലിൽ കണ്ടു എന്ന് പറയുന്നയാൾ,അയാൾ ശരിക്കും ഭൈരവന്റെ യജമാനനാണെങ്കിൽ?
അവന്റെ മരണം ഉറപ്പിക്കാനാണ് അന്ന് വന്നതെങ്കിൽ?ഭൈരവൻ വായ തുറന്നാൽ,തന്റെ പേര് പറഞ്ഞാൽ അതയാൾ ഭയന്നിരുന്നു എങ്കിൽ?”
‘നീ മനുഷ്യനെ കുഴപ്പിക്കുവല്ലോ ശംഭു’