“അന്നൊരു കുപ്പിയായിരുന്നു എന്നെ മോഹിപ്പിച്ചത്.അതിന്റെയാ വഴിനീളെ ഉള്ള ഈ നടപ്പ്.ഇനി ഇത് വാങ്ങിച്ചിട്ട് വേണം അതിലും വലുത് കിട്ടാൻ.”
അയാൾ അത് നിരസിച്ചുകൊണ്ട് പറഞ്ഞു.
“കിട്ടും……പോയതിനെക്കാൾ നല്ല ജോലി.താല്പര്യമുണ്ടെങ്കിൽ ഇത് സ്വീകരിക്കാം.എന്നിട്ട് എന്റെ കൂടെ ഒന്ന് വരികയും വേണം.”അവൾ അയാളെ വിടാൻ തയ്യാറല്ലായിരുന്നു.
ഒന്നും മനസിലാവാതെ അയാളവളെ നോക്കി.പാതി തെളിഞ്ഞ മുഖത്ത് ചില ചോദ്യങ്ങളും.അതവൾ വായിച്ചെടുക്കുകയും ചെയ്തു.
“ചേട്ടാ…..ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.
വഴിയിൽ വച്ചു സംസാരം വേണ്ട.
ചേട്ടൻ കയറൂ,എല്ലാം വിശദമായി തന്നെ പറയാം.”
വഴിമുട്ടിനിന്നിരുന്ന അയാൾ അവളെ വിശ്വസിച്ചു വണ്ടിയിലേക്ക് കയറി.
വണ്ടി മുന്നോട്ട് നീങ്ങി,അപ്പോഴും അയാൾ അവളുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടിരുന്നു.എന്താണ് അവളുടെ ഉദ്ദേശം?ഈ യാത്രയുടെ ലക്ഷ്യമെന്ത്?എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങളും അയാളുടെ മുഖത്തുണ്ട്.
“ചേട്ടന് എന്നോടെന്തോ ചോദിക്കാനുണ്ട്.ധൈര്യമായിട്ട് ചോദിക്കണം.”
“ആരാ നിങ്ങൾ?എന്തിനാ നിങ്ങൾ എന്നെ സഹായിക്കുന്നത്?”
“കഴിഞ്ഞോ?”അവൾ ചോദിച്ചു.
“ആദ്യം ചോദിച്ചതിന് മറുപടി പറയ്”
“ഞാനാരെന്ന് വഴിയെ മനസിലാവും.
എനിക്ക് വേണ്ടപ്പെട്ട ഒരാൾ കാരണം താങ്കൾക്ക് ജോലി നഷ്ട്ടമായി,സൊ അതിനൊരു പ്രായശ്ചിത്തം.അതാണ് സഹായിക്കുന്നതിന്റെ കാരണവും. ഇത്രേം അറിഞ്ഞാൽ മതിയോ?”
“വേണ്ടപ്പെട്ടയാളോ…………?അതാരാ അത്രയും വേണ്ടപ്പെട്ട വ്യക്തി?”
“അന്ന് ഫ്ലാറ്റിൽ മരിച്ചത് എനിക്ക് വളരെ വേണ്ടപ്പെട്ടയാളാ.പേര് വില്ല്യം.
അവനെ ചേട്ടനൊന്ന് സഹായിച്ചു,
അതിന്റെ പേരില് ജോലിയും പോയി. കഴിഞ്ഞ ദിവസമാണ് ഞാൻ ചേട്ടന്റെ കാര്യങ്ങളറിയുന്നത്.അവൻ മരിച്ചു,
അവനെ സഹായിച്ചു എന്നതുകൊണ്ട് ഒരാൾ ബുദ്ധിമുട്ടരുത് എന്ന് തോന്നി.
അതുകൊണ്ടാണ് ചേട്ടനെ തിരക്കി ഇറങ്ങിയത് പോലും”
“ഇപ്പൊ എങ്ങോട്ടാ ഈ പോക്ക്?
“ചേട്ടൻ പേടിക്കുവൊന്നും വേണ്ട.
ധൈര്യമായിട്ടിരിക്ക്”
പേടിയുണ്ടെങ്കിലും അതു മുഖത്ത് കാണിക്കാതെയാണ് അയാൾ വണ്ടിയിലിരിക്കുന്നത്.കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം അവൾ ഒരു ഓഫിസ് സമുച്ചയത്തിലേക്ക് വണ്ടിയോടിച്ചുകയറ്റി.ഗേറ്റിൽ നിന്ന
സെക്യൂരിറ്റി അവൾക്ക് അഭിവാദ്യം നൽകി.മെയിൻ എൻട്രൻസിൽ കാർ നിർത്തിയിറങ്ങുമ്പോൾ വണ്ടി മാറ്റി ഇടനായി മറ്റൊരു സെക്യൂരിറ്റി എത്തിക്കഴിഞ്ഞിരുന്നു.
അവൾക്കൊപ്പം അകത്തേക്ക് കയറുമ്പോൾ റിസെപ്ഷന് തൊട്ടു പിറകിലുള്ള ഭിത്തിയിൽ അയാൾ ആ പേര് വായിച്ചു.”എംപയർ ഗ്രൂപ്പ്”