അരുൺ പതുക്കെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടേക്ക് എടുത്തു.
കാർ മുന്നോട്ട് നീങ്ങിയതും ശ്രീക്കുട്ടി തല പുറത്തേക്കിട്ട് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.
അതിനു ശേഷം അവർക്ക് നേരെ കൈ വീശി.
കാർ ദൂരേക്ക് മറയുന്ന വരെ എല്ലാവരും ആ മുറ്റത്ത് നിന്ന് കൈ വീശുന്നുണ്ടായിരുന്നു.
കാറിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഇരുവരും നിശബ്ദരായിരുന്നു.
അരുൺ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
എങ്കിലും എയർപോർട്ടിലേക്ക് അടുക്കുംതോറും ഹൃദയം പൊട്ടി പുളയുന്ന പോലെ അവന് തോന്നി.
ഇടക്കൊക്കെ സ്റ്റീറിങ് കയ്യിൽ നിന്നും വഴുതി പോയി.
കള്ള് കുടിച്ച് മത്തു പിടിച്ച പോലെ ആ കാർ റോഡിലൂടെ ആടിയാടി പൊക്കൊണ്ടിരുന്നു.
ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ എയർപോർട്ടിൽ എത്തി ചേർന്നു.
കാർ പാർക്കിങ്ങിൽ നിർത്തി വച്ച ശേഷം അരുൺ ഡിക്കിയിൽ നിന്നും സാധനങ്ങളെടുത്തു എയർപോർട്ടിന്റെ എൻട്രൻസിലേക്ക് എത്തി.
അവിടെ ശ്രീയുടെ ഒരു കൂട്ടുകാരി കാത്തിരിപ്പുണ്ടായിരുന്നു.
അവർ ഇരുവരും കൂടിയായിരുന്നു പോകുന്നത്.
കൂട്ടുകാരിയെ കണ്ടതും ശ്രീ ഓടി വന്നു അവളെ പുണർന്നുകൊണ്ട് മുന്നോട്ട് നടന്നു.
കലപില സംസാരിച്ചു കൊണ്ട്.
അരുൺ ഒരു വിധേന സാധനങ്ങളൊക്കെ കയ്യിൽ പിടിച്ചു കൊണ്ടു മുന്നോട്ട് നടന്നു.
എൻട്രൻസ് ഗേറ്റിൽ എത്തിയതും അവൻ ട്രോളിയിൽ ബാഗും മറ്റും അടുക്കി വച്ചു.
അതിന് ശേഷം ശ്രീയെ എത്തി നോക്കി.
ആ നോട്ടം കണ്ടതും ശ്രീ കൂട്ടുകാരിയിൽ നിന്നും വിട്ടു മാറി അവന് സമീപം വന്നു നിന്നു.
അരുൺ പിടിച്ച ട്രോളിയിൽ ശ്രീക്കുട്ടിയും പതിയെ കയ്യെത്തി പിടിച്ചു.
അപ്പോഴും അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.
അന്ന് ആദ്യമായി ശ്രീ മുഖമുയർയത്തി അരുണിനെ നോക്കി.
ആ നോട്ടം കണ്ടതും അരുണിന്റെ മനസ് ആർദ്രമായി.
എന്തൊക്കെയോ പറയാൻ ആ മനസ് വെമ്പി.
ശ്രീയുടെ ഒരു വാക്ക് അല്ലെങ്കിൽ ഒരു പുണരൽ ഒക്കെ അവൻ കൊതിച്ചു.