ഇന്ന് ഉച്ചക്കാ ഫ്ലൈറ്റ്.
ഞാൻ നന്നായിട്ട് പഠിച്ച് ഒരു ജോലി വാങ്ങി അവിടെ തന്നെ സെറ്റിൽ ആവും.
ഏട്ടന്റെ ഓർമകളുമായി ഞാനവിടെ ജീവിക്കും.
മഞ്ഞു പെയ്യുന്ന സായന്ദനങ്ങളിൽ സിഡ്നിയിലെ ആ തടാകക്കരയിലെ വില്ലോ മര ചുവട്ടിലെ ബെഞ്ചിൽ ഞാൻ കാത്തിരിക്കും.
ഏട്ടന്റെ വരവും കാത്ത്.
ഏട്ടന്റെ ഇഷ്ട്ട സ്ഥലത്ത്.”
അതു പറയുമ്പോഴേക്കും ശ്രീയുടെ മിഴിക്കോണിൽ നിന്നും ഒരു തുള്ളി താഴേക്ക് ഇറ്റു വീണു.
കണ്ണുകൾ അധികം നിറയുന്നതിന് മുൻപ് അവൾ റൂമിൽ നിന്നും വെളിയിലേക്കിറങ്ങിയിരുന്നു.
ഈ സമയം അരുൺ കാറിന്റെ ഡിക്കി തുറന്ന് ബാഗുകൾ എടുത്തു വെക്കുകയായിരുന്നു.
രാമനാഥനും കൂടെ സഹായത്തിനുണ്ടായിരുന്നു.
അപ്പോഴേക്കും ചിന്മയി ശ്രീയുടെ കയ്യും പിടിച്ചുകൊണ്ടു മുറ്റത്തേക്ക് ഇറങ്ങി വന്നു.
വീണ നിറ കണ്ണുകളോടെ തന്റെ മകളെ വാരി പുണർന്നു.
ആ മാതൃഹൃദയം തേങ്ങി.
തന്റെ മകളെ വേർപിരിയുന്നത് ഓർത്ത്.
ശ്രീക്കുട്ടി ആ തേങ്ങൽ കാണാനുള്ള ശക്തിയില്ലാതെ അമ്മയുടെ കവിളിൽ സ്നേഹ ചുംബനം നൽകി.
അത് കണ്ടതും ജയൻ അങ്ങോട്ട് വന്നു ഇരുവരെയും പുണർന്നു.
മകളെയും ഭാര്യയെയും തന്റെ നെഞ്ചോട് ചേർത്ത് അയാൾ സ്നേഹം പ്രകടിപ്പിച്ചു.
അതിന് ശേഷം ജാനകിയമ്മയുടെയും ചിന്മയിയുടെയും ഊഴമായിരുന്നു.
ജാനകിയമ്മ തന്റെ മരുമകളുടെ മുഖം കൈക്കുമ്പിൽ കോരിയെടുത്ത് നിറയെ ചുംബിച്ചു.
ആ സ്നേഹ ചുംബനങ്ങൾ കുളിർ മഴ പോലെയാണ് അവൾ ഏറ്റു വാങ്ങിയത്.
ചിന്മയി പുഞ്ചിരിയോടെ ശ്രീയുടെ തുടുത്ത കവിളിൽ ഒരു കടി നൽകി.
എന്നിട്ട് അവളെ പുണർന്നു.
നാത്തൂന്മാരുടെ സ്നേഹ പ്രകടനം കഴിഞ്ഞതും അവിടെ നിൽപ്പുണ്ടായിരുന്ന രാമനാഥൻറെ അനുഗ്രഹം വാങ്ങാൻ അവൾ മറന്നില്ല.
കാറിനോട് ചേർന്ന് നിൽക്കുകയായിരുന്നു അരുണിന്റെ നോട്ടത്തെ അവൾ മനഃപൂർവം അവഗണിച്ചു.
എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ശ്രീക്കുട്ടി കാറിൽ കയറിയിരുന്നു.