കണ്ണിൽ ഉരുണ്ടു കൂടിയ നീർമുത്തുകളുടെ ഭാരം സഹിക്ക വയ്യാതെ കണ്പോളകൾ അറിയാതെ തുറക്കപ്പെട്ടു.
വീണ്ടും ഉറവ പൊട്ടിയ പോലെ ആ കണ്ണുനീർ ചോല അവളുടെ കവിളിലൂടെ കുത്തിയൊഴുകി.
ഇതിനു മാത്രം നീരുറവ ആ മിഴിക്കോണുകളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടോ പെണ്ണെ നീ.
ഉണ്ടാവാം കാരണം വരുണേട്ടൻ എന്റെ പ്രാണന്റെ പാതി ആണ്.
വിധിയെന്ന ക്രൂരൻ ആ പാതിയെ ബലമായി വലിച്ചു കീറിയപ്പോൾ തന്നിൽ നിന്നും ചീന്തി തുടങ്ങിയ ചുടു രക്തമാണ് കണ്ണുകളിലൂടെ ധാരയായി പ്രവഹിക്കുന്നത്.
തന്റെ പ്രാണേശ്വരനെ തന്നിൽ നിന്നുമടർത്തിയവരെ മുക്കി കൊല്ലുവാൻ തക്കവിധം അനുസ്യൂതമായ ജലപ്രവാഹമായി അതു മാറട്ടെ.
ആ പകയിൽ അവർ നീറിയോടുങ്ങട്ടെ.
അസ്ഥി തറയുടെ മുകളിൽ മുഖം അമർത്തി വച്ചു അവൾ വിതുമ്പി.
തറയിലാകെ ആ കണ്ണീരൊഴുകി പടർന്നു.
ചുമലിൽ ഒരു കൈ പതിഞ്ഞപ്പോഴാണ് ശ്രീക്കുട്ടി പുറകിലേക്ക് തിരിഞ്ഞു നോക്കിയത്.
അത് ചിന്മയി ആയിരുന്നു.
ശ്രീയെ ചേർത്തു പിടിച്ചുകൊണ്ട് അവൾ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
മകളെ ഒറ്റക്കാക്കി പോകാൻ പറ്റാത്തോണ്ട് ജയനും വീണയും അവിടെ തന്നെ കൂടി.
ശ്രീക്കുട്ടിയുടെ നിർബന്ധം ആയിരുന്നു ഇങ്ങോട്ട് വരണമെന്നുള്ളത്.
വരുണിന്റെ വീട്.
വരുണിന്റെ ഓർമ്മകൾ ഉറങ്ങുന്നയിടം.
അതുകൊണ്ട് തന്നെ അവളുടെ ആ വാശി വിജയിച്ചു.
ചിന്മയി ശ്രീക്കുട്ടിയെയും കൂട്ടി മുകളിലേക്ക് കയറിയതും അവളെന്താണെന്ന അർത്ഥത്തിൽ നോക്കി.
തന്നെ ഇപ്പൊ അരുണിന്റെ മുറിയിലേക്കാണ് കൊണ്ടു പോകുന്നതിനുള്ള ബോധ്യം അവർക്കുണ്ടായിരുന്നു.
“ചിന്മയി ചേച്ചി എന്നെ വരുണേട്ടന്റെ റൂമിലേക്ക് കൊണ്ടു പോകുവോ?”
കണ്ണുകൾ അമർത്തി തുടച്ചുകൊണ്ടുള്ള ശ്രീയുടെ കെഞ്ചൽ കേട്ട് ചിന്മയ്ക്ക് സഹിക്കാനായില്ല.
നീറുന്ന മനസോടെ അവൾ ശ്രീയെയുംകൊണ്ട് വരുണിന്റെ റൂമിലേക്ക് കയറി.