കേട്ടത് വിശ്വസിക്കാനുള്ള പ്രയാസം ആ കണ്ണുകളിൽ കാണാമായിരുന്നു.
“എന്താ മോളെ ഇപ്പൊ അങ്ങനൊരു തീരുമാനം?”
ജനാകിയമ്മ ആകുലതയോടെ ചോദിച്ചു.
ശ്രീക്കുട്ടി പറഞ്ഞ കാര്യം ഒരുപോലെ എല്ലാവരെയും ഞെട്ടിച്ചിരുന്നു.
“അറിയില്ലമ്മേ….ഇവിടുന്ന് മാറി നിക്കണമെന്ന് മനസ് പറയുന്നു..പിന്നെ എന്റെ ഡ്രീം ആണ് ഓസ്ട്രേലിയയിലേക്കുള്ള മൈഗ്രേഷൻ..അപ്പൊ അതിനുള്ള കാര്യങ്ങൾ പെട്ടെന്ന് ചെയ്തു തുടങ്ങണം”
അവളുടെ കണിശമായ തീരുമാനം കേട്ട് ആർക്കും ഒന്നും പറയാനായില്ല.
ജയൻ ഒന്നും മിണ്ടാതെ ചായ കുടി പകുതിക്ക് വച്ചു നിർത്തി റൂമിലോട്ട പോയി.
അച്ഛൻ തന്റെ തീരുമാനത്തോടുള്ള വിയോജിപ്പ് ആണ് കാണിച്ചതെന്ന് അവൾക്ക് മനസ്സിലായിരുന്നു.
പക്ഷെ കല്ലു പോലെയായായിരുന്നു ആ മനസ്.
ദൃഢമായ തീരുമാനങ്ങൾ തിരുത്തി കുറിക്കാൻ മറ്റാരിനാലും കഴിയുമായിരുന്നില്ല.
ചായ കുടി കഴിഞ്ഞ ശേഷം ശ്രീക്കുട്ടി മുറിയിലേക്കെത്തി.
അവൾക്ക് പിന്നാലേ അരുണും ധൃതി പിടിച്ചെത്തിയിരുന്നു.
“ശ്രീമോളെ ഞാൻ കേട്ടത് ശരിയാണോ?”
“എന്താടോ താൻ വിളിച്ചേ ശ്രീമോളെന്നോ? അതെന്റെ വരുണേട്ടന്റെ മാത്രം അവകാശാ… അങ്ങനെ വിളിക്കാൻ..വേറാരും അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല ”
ശ്രീ കോപം കൊണ്ട് ഉറഞ്ഞു തുള്ളി.
“സോറി ശ്രീ അറിയാതെ വിളിച്ചു പോയതാ”
അരുൺ നിരാശയോടെ അവളെ തന്നെ ഉറ്റു നോക്കി.
“മേലാൽ ഇതാവർത്തിക്കരുത് ”
അവൾ കൈ ചൂണ്ടി ദഹിപ്പിക്കുന്ന രീതിയിൽ അരുണിന് നേരെ നോട്ടമെറിഞ്ഞു.
“സോറി ഇനിയൊരിക്കലും ആവർത്തിക്കില്ല.. കുറച്ചു മുന്നേ മൈഗ്രേഷൻ ന്റെ കാര്യം പറയുന്നത് കേട്ടു..സത്യായിട്ടും പോകുവാണോ?”
അവന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന വിരഹത്തിന്റെ ധ്വനി തിരിച്ചറിഞ്ഞതും ശ്രീക്കുട്ടിയിൽ അടങ്ങിക്കൊണ്ടിരുന്ന കോപാഗ്നി വീണ്ടും സട കുടഞ്ഞെണീറ്റു.
“അതിന് ഞാൻ എവിടെ പോയാലും നിങ്ങൾക്കെന്താ? ”
“ശ്രീ നീ എന്തൊക്കെയാ ഈ പറയണേ… ഞാൻ നിൻറെ ഭർത്താവ് അല്ലേ? എന്നോട് ഒരു വാക്ക് ചോദിച്ചോ?”
അരുൺ തൻറെ നിസ്സഹായാവസ്ഥ മുഴുവനും വെളിവാക്കി.
അത് കേട്ടതും ശ്രീക്ക് അടിമുടി ഉറഞ്ഞു കയറി.