“ഞങ്ങൾ ഇവിടെ നിൽക്കുന്നു എന്ന് പോലും ഭാവിക്കാതെ അവൻ അകത്തേക്ക് കയറി പോയത് കണ്ടില്ലേ.. ഞങ്ങളെ അപമാനിക്കയല്ലേ അവൻ ചെയ്തത്.”
ഇളയ ചിറ്റപ്പൻ പറഞ്ഞു.
“അവൻ ഇങ്ങൊക്കെ കാണിക്കാൻ ഞങ്ങൾ എന്താ ചെയ്‍തത്.. ഞങ്ങൾക്ക് കിട്ടേണ്ട ഓഹരി അല്ലെ ഞങ്ങൾ വാങ്ങിയുള്ളു.. അല്ലാതെ ഇവർക്കുള്ളതും കൂടി ഞങ്ങൾ തട്ടി എടുത്തില്ലല്ലോ..”
ഒന്ന് നിർത്തിയ ശേഷം തുടർന്നു.
“പിന്നെ ശരിയാണ്.. അന്നത്തെ സാഹചര്യത്തിൽ ഞങ്ങൾ അങ്ങനെ ചെയ്യരുതായിരുന്നു.. പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം കൂടി നോക്കണ്ടായിരുന്നോ.. നീ വിളിച്ചപ്പോൾ ഇന്നും ഞങ്ങൾ ഇവിടെ വന്നത് ഞങ്ങൾ ചെയ്തത് തെറ്റ് തന്നെയാണ് എന്ന് ബോധം ഉള്ളതുകൊണ്ട് തന്നെയാണ്.. പക്ഷെ ഇനിയും എങ്ങനെ അപമാനിതനാകാൻ ഞങ്ങൾക്ക് വയ്യ..”
മൂ.ചി. – അവൻ ആ പെണ്ണിനെ കെട്ടുകയോ എന്തോ ചെയ്യട്ടെ. അതൊക്കെ അവന്റെ ഇഷ്ട്ടം. ഞങ്ങൾ അതിൽ ഇനി ഇടപെടുന്നില്ല.. പക്ഷെ വിദ്യയുടെ കല്യാണത്തിന് ഞങ്ങൾ വരണമെങ്കിൽ അവൻ ഞങ്ങളുടെ വീട്ടിൽ വന്നു കല്യാണം വിളിക്കണം.
വാസുകി എന്ത് പറയണം എന്ന് അറിയാതെ നിൽക്കുമ്പോൾ ഇളയ ചിറ്റപ്പൻ പറഞ്ഞു.
“ഞങ്ങൾ കല്യാണത്തിന് വന്നു നിൽക്കുമ്പോഴും അവൻ എല്ലാരുടെയും മുന്നിൽ വച്ചു ഇതുപോലെ പെരുമാറിയാൽ, ആര് വിളിച്ചിട്ടാണ് കല്യാണത്തിന് വന്നതെന്ന് ചോദിച്ചാൽ ഞങ്ങൾ എന്ത് ചെയ്യും. അത് കൊണ്ട് അവൻ നേരിട്ട് കല്യാണം വിളിക്കുമെങ്കിൽ മാത്രം ഞങ്ങൾ സന്തോഷത്തോടെ കല്യാണത്തിൽ പങ്കെടുക്കും.”
അവർ രണ്ടുപേരും കാറിൽ കയറി അവിടെ നിന്നും പോയി.
വാസുകി വീടിനകത്തേക്ക് കയറി ചെല്ലുമ്പോൾ എല്ലാപേരും ഹാളിൽ തന്നെ ഉണ്ടായിരുന്നു.
കയറിച്ചെന്നു പാടെ വാസുകി പറഞ്ഞു.
“ഹരി നേരിട്ട് അവരുടെ വീട്ടിൽ ചെന്ന് കല്യാണം വിളിക്കാതെ അവർ വിവാഹത്തിൽ പങ്കെടുക്കില്ല എന്നാണ് പറയുന്നെ.”
ശ്രീഹരി എടുത്തടിച്ചപോലെ പറഞ്ഞു.
“എങ്കിൽ അവർ കല്യാണത്തിന് വരണമെന്നില്ല.”
എടുത്തടിച്ചപോലെ വാസുകിയും പറഞ്ഞു.
“എങ്കിൽ എന്റെ സഹോദരങ്ങൾ ഇല്ലാതെ ഞാനും ഈ കല്യാണത്തിന് കാണില്ല.”
ശ്രീഹരി അവരെ ഒന്ന് തുറിച്ച് നോക്കിയ ശേഷം പടികൾ കയറി മുകളിലേക്ക് പോയി.
അംബികാമ്മ വിഷമത്തോടെ പറഞ്ഞു.
“നിങ്ങൾ എല്ലാപേരും ഇങ്ങനെ തുടങ്ങുവാണേൽ ഞാൻ എന്ത് ചെയ്യും.”
ജീനയും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു.
എന്നാൽ ഒരു പുഞ്ചിരിയോടെ വിദ്യ പറഞ്ഞു.
“ഏട്ടൻ അവരെ പോയി കല്യാണം വിളിക്കാൻ എന്റെ കൈയിൽ ഒരു ഐഡിയ ഉണ്ട്.. ചിലപ്പോൾ സക്‌സസ് ആകും.”
മൂന്നുപേരും വിദ്യയെ തന്നെ നോക്കി.
“ജീന പോയെന്നു സംസാരിച്ചാൽ ചിലപ്പോൾ ഏട്ടൻ സമ്മതിക്കും.”
ജീന കണ്ണ് മിഴിച്ച് ചോദിച്ചു.
“ഞാനോ?”