എന്നിട്ട് ശബ്‌ദം താഴ്ത്തി പറഞ്ഞു.
“എന്നും നീ ഏട്ടനോടൊപ്പം ഉണ്ടാകണം.. ഏട്ടനെ മനസിലാക്കാൻ നിന്നെക്കാളും കഴിവുള്ള വേറെ ആരും ഇല്ല.”
വിദ്യ എന്താ ഉദ്ദേശിച്ചതെന്ന് വ്യക്തമായി മനസിലായില്ലെങ്കിലും അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം ജീന കാറിനുള്ളിലേക്ക് കയറി.
അകന്നു പോകുന്ന കാറിലേക്ക് കൈ വീശി കാണിക്കുന്ന വിദ്യയോട് വിവേക് ചോദിച്ചു.
“സത്യത്തിൽ ജീന നിങ്ങളുടെ ആരാണ്?”
ഒരു പുഞ്ചിരിയോടെ വിദ്യ പറഞ്ഞു.
“അവൾ ഞങ്ങളുടെ ആരാണെന്നുള്ളതിനുള്ള വ്യക്തമായ ഉത്തരം ഉടൻ തന്നെ കിട്ടുമെന്നാണ് എന്റെ പ്രദീക്ഷ.”
മറുവീട് കഴിഞ്ഞു വീട്ടിൽ എത്തിയ ഉടനെ തന്നെ ബന്ധുക്കളെല്ലാം യാത്ര പറഞ്ഞു അവരവരുടെ വീടുകളിലേക്ക് യാത്രയായി. തലേ ദിവസം വരെ ബഹളമയമായ രാത്രികൾ നിറഞ്ഞിരുന്ന ആ വീട്ടിൽ അമ്മയും ശ്രീഹരിയും വിദ്യയും മാത്രം ബാക്കിയായി.
ഇത്രയും ദിവസത്തെ ഓട്ടവും അലച്ചിലും കൊണ്ടുള്ള ക്ഷീണം ഉണ്ടായിരുന്നതിനാൽ ഒൻപതു മാണി ആയപോഴേ ജീന ഉറങ്ങാനായി പോയിരുന്നു.
അമ്മയുടെ മടിയിൽ തലയും വച്ച് ബെഡിൽ കിടക്കുകയായിരുന്നു ശ്രീഹരി. ‘അമ്മ അവന്റെ തലമുടിയിൽ തഴുകുന്നുണ്ടായിരുന്നു.
“നാളെ ഞാൻ മുന്നാറിലെ എസ്റ്റേറ്റിലേക്ക് പോകുവാണ് അമ്മ.. ഒരാഴ്ച അവിടെ നിൽക്കണം.. ഇത്രയും ദിവസത്തെ അലച്ചിലിന്റെ ക്ഷീണമൊന്നു മാറ്റണം.”
“ജീനയെയും നീ കൂടെ കൂട്ടിക്കോ.. പാവം കുട്ടി.. ഇവിടെ കിടന്ന് ഓടിയതിനു ഒരു കണക്കും ഇല്ല.”
‘അമ്മ പറഞ്ഞില്ലായിരുന്നെങ്കിലും ജീനയെ കൂടെ കൊണ്ട് പോകുന്ന കാര്യം ശ്രീഹരി ഉറപ്പിച്ചിരുന്നു.
“മടുത്തു ‘അമ്മ ഞാൻ ഈ ബിസിനസും അതിനു പിറകെ ഉള്ള ഓട്ടവും. ഞാൻ എല്ലാം നിർത്തിയാലോന്ന് ആലോചിക്കുവാന്.”
‘അമ്മ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.
“നീ പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചാൽ അവിടെ ജോലി ചെയ്തിരുന്നവരുടെ അവസ്ഥ എന്താകും.. നീ ഒരു കാര്യം ചെയ്യ്.. അവിടത്തെ മൊത്ത ചുമതലകൾ ഒരാളെ ഏൽപ്പിക്ക്.. എന്നിട്ടു ഈ മൂന്നു മാസം ചെയ്തപോലെ ഇവിടെ നിന്ന് എല്ലാം ശ്രദ്ധിച്ചാൽ മതി.”
ശ്രീഹരി ഒന്ന് മൂളുക മാത്രം ചെയ്തു.
“വിദ്യയുടെ കല്യാണം കഴിഞ്ഞു.. ഇനി നിനക്കൊരു കല്യാണം വേണ്ടേ മോനെ?”
അവൻ ഒന്നും മിണ്ടിയില്ല.
അവനെ ഞെട്ടിച്ച ഒരു ചോദ്യമാണ് അടുത്തതായി അമ്മയിൽ നിന്നും ഉണ്ടായത്.
“നിനക്ക് ജീനയെ കല്യാണം കഴിച്ചൂടെ?”
അവൻ പെട്ടെന്ന് അമ്മയുടെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു.
അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് അംബികാമ്മ പറഞ്ഞു.
“നീ ഒന്ന് ആലോചിക്ക്.. നിന്റെ മനസിന് അത് നല്ലതാണെന്ന് തോന്നുന്നെങ്കിൽ ജീനയോടും ചോദിക്ക്.. അവൾ സമ്മതിച്ചാൽ എനിക്ക് അവളെക്കാൾ നല്ലൊരു മരുമോളെ വേറെ കിട്ടുകയില്ല.”