കരയുകയായിരുന്നു.. എനിക്ക് വല്ലാത്ത ഭയമായിരുന്നു..”
“ഇപ്പോൾ താൻ ok അല്ലേ..?”
“മ്മ്.. അതെ..” വീണ്ടും മയക്കുന്ന ആ പുഞ്ചിരി…
വൈകുന്നേരമായതോടെ അപകടത്തിൽപ്പെട്ട ആ സ്ത്രീക്ക് ഒന്നു എഴുന്നേറ്റിരിക്കാൻ കഴിഞ്ഞു. അവരിൽ നിന്നും കോൺടാക്റ്റ് നമ്പറുകൾ ശേഖരിച്ചിട്ട് അവരുടെ കുടുംബത്തിലുള്ളവരെ വിവരമറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ അവർ ആശുപത്രിയിലെത്തി. താമസിയാതെ അവിടെയൊരു ജനക്കൂട്ടം തന്നെയുണ്ടായി. അവരുടെ ഭർത്താവ്, രണ്ട് പെൺമക്കൾ, ഒരു അനിയൻ, പിന്നെ മറ്റു കുറച്ചു ബന്ധുക്കളുമെല്ലാം..
ഡോക്ടറുടെയടുത്തു നിന്ന് വിവരങ്ങൾ അറിഞ്ഞ അവരെല്ലാവരും എന്റെയടുക്കൽ വന്നു നന്ദി പറഞ്ഞു. ആ സ്ത്രീയുടെ പേര് സ്വാതി എന്നായിരുന്നു.. അവരൊരു പരസ്യ ഏജൻസിയിൽ ജോലി ചെയ്തു വരികയായിരുന്നു. രാവിലെ ടാക്സിയിൽ ജോലിക്കായി പോയപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ അപകടമുണ്ടായത്. അവരെല്ലാവരും എന്നെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുമ്പോൾ ദീപികയെന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അവർ റൂമിലേക്ക് പോയ ശേഷം ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് പോയി.
“നിങ്ങളൊരു നല്ല വ്യക്തിയാണ്.. ഈ പതിനൊന്ന് പേരുടെയും അനുഗ്രഹം നിങ്ങൾക്കെന്നുമുണ്ടാവും..”
“പന്ത്രണ്ട്..”
ഞാൻ അവളെ നോക്കി തിരുത്തി.
“അതെ, പന്ത്രണ്ട്.. ഓ അല്ല.. പന്ത്രണ്ടര..”
അതും പറഞ്ഞവൾ വിന്നിമോനെ ചൂണ്ടിക്കാട്ടിയിട്ട് കണ്ണിറുക്കിക്കാണിച്ചു.. വീണ്ടുമാ മനോഹരമായ പുഞ്ചിരി എന്നെ സംതൃപ്തനാക്കി…
സ്വാതിയുടെ കുടുംബം അവിടെ എത്തിച്ചേർന്നതു കൊണ്ട് ഇനിയെനിക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.. എങ്കിലും ദീപികയ്ക്കു വാഗ്ദാനം ചെയ്തതുപോലെ ഞാനവിടെത്തന്നെ കാവൽ നിന്നു..
ഡോക്ടർ വീണ്ടും കാർത്തിക്കിനെ നോക്കാനെത്തി. പക്ഷേ സ്കാനിംഗ് ഫലം പരിശോധിച്ച അദ്ദേഹം നിരാശനായിക്കണ്ടു. കാർത്തിക്കിനെ അവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്നദ്ദേഹം പറഞ്ഞു. ഏറിപ്പോയാൽ മൂന്നു ദിവസത്തേയ്ക്ക്.
അപ്പോഴേക്കും അയാൾ ഉണർന്നിരുന്നു. അവളാവശ്യപ്പെടുന്നതിനു മുന്നേ തന്നെ ഞാൻ പുറത്തുപോയി അയാൾക്കു വേണ്ടി ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു. ഞാൻ വിന്നിമോനെയും പിടിച്ചു കൊണ്ട് പുറത്ത് നിൽക്കുമ്പോൾ ദീപിക ഭർത്താവിനു ഭക്ഷണം നൽകി. മയക്കം അവസാനിച്ചയുടനെ കാർത്തിക്കിനു വേദന അനുഭവപ്പെട്ടു. പിന്നെ നഴ്‌സ് വന്ന് അയാൾക്ക് വേദനസംഹാരിയും ഉറക്ക ഗുളികകളും കൊടുത്തുകൊണ്ട് റസ്റ്റ് എടുക്കാൻ പറഞ്ഞു.