ഇന്നലെ രാത്രി വളരെ കനത്ത മഴയായിരുന്നു.. റോഡിൽ നല്ല വഴുക്കലും അതുപോലെ ഗതാഗതക്കുരുക്കും ഉണ്ടായിരുന്നു. ഞാനൊഴികെ എല്ലാവരും അവരുടെ ജോലിയോ മറ്റെന്തെങ്കിലുമോ ഒക്കെയായി വൈകിയെന്നു തോന്നുന്നു. എങ്കിലും ഞാൻ വാടകയ്‌ക്കെടുത്ത ആ ടാക്‌സിയിലെ ഡ്രൈവർ ശ്രദ്ധാലുവായിരുന്നു. അയാൾ വണ്ടി ഒത്തിരി വേഗത്തിലോടിക്കാൻ വിസമ്മതിച്ചു.
അങ്ങനെ ഞങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ പ്രതീക്ഷിക്കാതെ അതു നടന്നു. ഞങ്ങൾക്ക് അപകടമൊന്നും സംഭവിച്ചതല്ല. പകരം ഞങ്ങളപ്പോഴൊരു ദാരുണമായ അപകടത്തിന് സാക്ഷിയായി.. മിക്ക അപകടങ്ങളും സംഭവിക്കുന്നതുപോലെ എല്ലാം വളരെ വേഗത്തിലാണ് സംഭവിച്ചത്.. സിഗ്നലിംഗ് ഇല്ലാതെ ഒരു കാർ നടുറോഡിൽ നിന്നു ഇടത്തേക്ക് തിരിഞ്ഞു.. അതിന്റെ ഫലമായി ഒരു ബസ് ആ കാറിൽ വന്നിടിച്ചു.. കൃത്യസമയത്ത് ബ്രേക്ക് ചെയ്യാൻ കഴിയാത്തതിനാൽ ബസിനു പുറകിലുള്ള കുറച്ച് കാറുകൾ കൂടി ബസിന്റെ പുറകിലേക്ക് ഇടിച്ചുകയറി.. ഉടൻ തന്നെ അവിടെ വണ്ടികളുടെ ഒരു കൂമ്പാരമായി മാറി.. ആ ഗതാഗതം മുഴുവൻ സ്തംഭിച്ചു.. സംഭവസ്ഥലത്തു നിന്ന് ആ ബസിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്നു തോന്നുന്നു. അയാൾ വളരെ വേഗം അപ്രത്യക്ഷനായി.
ഞാൻ യാത്ര ചെയ്ത ടാക്സിക്കു തൊട്ടു പുറകിലുണ്ടായിരുന്ന ആ കാറാണ് ഈ അപകടം മുഴുവനുമുണ്ടാകാൻ കാരണമായത്. പരിഭ്രാന്തിയോടെ ഞാനും ഡ്രൈവറും ഡോർ തുറന്ന് പുറത്തിറങ്ങി കുറച്ചടുത്തായി ഇടിച്ചു തെറിച്ചു വീണ ആ കാറിന്റെ അടുത്തെത്തി. അപകടത്തിന്റെ ആഘാതം കാരണം അതിന്റെ ഡ്രൈവർ സ്റ്റിയറിംഗ് വീലിൽ നിർജീവമായി ചോരയിൽ കുളിച്ച് ഇരിക്കുകയായിരുന്നു. അയാളുടെ കാര്യത്തിൽ ഇനി എനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മനസിലായി.. നാൽപതു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു അതിന്റെ പിൻസീറ്റിൽ ഇരുന്നിരുന്നത്. ആ സ്ത്രീക്കും ഗുരുതരമായി പരിക്കേൽക്കുകയും തലയിൽ നിന്നും കൈകളിൽ നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തിരുന്നു. എന്താണു സംഭവിച്ചതെന്ന് മനസിലാക്കാൻ പോലും കഴിയാത്തത്ര ദുർബലയായിരുന്നുവെങ്കിലും അവർക്കപ്പോഴും ബോധമുണ്ടായിരുന്നു. ഡോർ ഇടിയുടെ ആഖാതത്തിൽ കുടുങ്ങിയിരുന്നതിനാൽ എനിക്കത് തുറക്കാൻ കഴിഞ്ഞില്ല. ഞാനെന്റെ മുഴുവൻ ശക്തിയോടു കൂടെ അത് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ, അവർ ദുർബലമായ കണ്ണുകളാൽ എന്നെ നോക്കി.. അബോധാവസ്ഥയിലേക്ക് വീഴുന്നതിനു മുമ്പ് അവർ എന്റെ നേർക്ക് കൈ നീട്ടി.. എന്റെ കൺമുന്നിൽ കിടന്നവർ മരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി..
ഞാൻ കുറച്ച് തവണ ശക്തിയായി വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചപ്പോൾ ഭാഗ്യവശാൽ അത് തുറക്കാൻ പറ്റി. ഞാൻ അവരെ കാറിൽ നിന്നും പതിയെ വലിച്ച് പുറത്തേക്ക് ഇറക്കി. എന്റെ ഡ്രൈവറും കൂടി സഹയായിച്ച് ആ ടാക്സി കാറിന്റെ പിൻസീറ്റിൽ ആ സ്ത്രീയെ കിടത്തി. അപ്പോഴേക്കും കുറച്ചാളുകൾ ഓടിയെത്തിയിരുന്നു. അവർ ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. ആ സ്ത്രീക്ക് ജീവനുണ്ടായിരുന്നു കൊണ്ട് എന്നോടവർ ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. എനിക്കും എതിർപ്പൊന്നുമുണ്ടായിരുന്നില്ല. ആ ജീവൻ എങ്ങനെയെങ്കിലും നില നിറുത്തുക എന്നതു മാത്രമായിരുന്നു എന്റെ മനസ്സിൽ.. ഡ്രൈവർ വേഗം ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചു.