: ഇറങ്ങെടി കാന്താരി…
: ദുഷ്ടൻ….
പാടത്തിന് ഓരത്തായി വാനംമുട്ടെ വളർന്നുനിൽക്കുന്ന തെങ്ങിൻ തോപ്പിന് മുകളിലൂടെ കൂട്ടമായി പറന്നകലുന്ന പറവകളെ നോക്കികൊണ്ട് അവർ നടന്നു. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് യാത്രയാവുന്ന നേരംനോക്കി പാടത്തേക്കിറങ്ങിയവർ പച്ചക്കറികൾ നനയ്ക്കുന്ന തിരക്കിലാണ്. താൽക്കാലികമായി കുത്തിയ കുളത്തിൽ നിന്നും നിറച്ച ബഹുവർണ കുടങ്ങളുമേന്തി അമ്മമാർ തങ്ങളുടെ കൃഷിയിടത്തിലേക്ക് വരിവരിയായി നടക്കുന്നത് കാണാം. അവർക്ക് വഴികാട്ടിയെന്നപോലെ കുട്ടികുറുമ്പന്മാരുമുണ്ട്. ഹരിയെ കണ്ടതോടെ എല്ലാവരുടേയും ശ്രദ്ധ ഹരിയിലേക്കായി. കുറേ നാളായി ഹരി തന്റെ നാട്ടുകാരെയൊക്കെ കണ്ടിട്ട്. എല്ലാവരോടും കുശലം പറഞ്ഞ് സ്വപ്നയെ അവർക്കുമുന്നിൽ പരിചയപ്പെടുത്തി പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു. തിരിച്ച് വീട്ടിലേക്ക് നടക്കാൻ നേരം സ്വപ്നയുടെ കയ്യിൽ ഓരോ കെട്ട് പച്ചക്കറികൾ കൊടുത്തുവിട്ട അമ്മമാരുടെ സ്നേഹം നാട്ടിൻപുറത്തിന്റെ ഇന്നും നിലനിൽക്കുന്ന നന്മയിൽ ഒന്നുമാത്രം.
: ഹരിയേട്ടാ… നമ്മൾ അവർക്ക് പൈസ കൊടുത്തില്ലല്ലോ…അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ
: ഈ സ്നേഹത്തിന് മൂല്യം കൽപ്പിക്കാൻ ആവില്ല… ഇത് തരുമ്പോൾ ആ മുഖത്ത് ഉണ്ടായ പുഞ്ചിരി കണ്ടോ… പൈസ കൊടുത്താൽ ചിലപ്പോ ആ പുഞ്ചിരി മായും…ഇവരൊക്കെ സാധാരണ മനുഷ്യരാണ്… ഒന്നും തിരിച്ച് പ്രതീക്ഷിച്ചിട്ടല്ല ഇതൊക്കെ ചെയ്യുന്നത്… അവരുടെ സന്തോഷത്തിന്റെ ഒരംശം നമ്മളുമായി പങ്കിട്ടെന്ന് മാത്രം..
കയ്യിൽ ചീര, വെണ്ട, വെള്ളരിയൊക്കെയായി വരുന്ന രണ്ടുപേരെയും കണ്ട് സുമതിയും വാസുവും പരസ്പരം മുഖത്തോട് മുഖം നോക്കി..
: നിങ്ങള് പച്ചക്കറി പറിക്കാൻ പോയതാണോ…
: അല്ല അമ്മായീ.. ഇതൊക്കെ ഒരു ചേച്ചി തന്നതാ…
: ആരാടാ ഹരീ..
: ഇത് എല്ലാരും കൂടി തന്നതാ… ഷീജേച്ചിയാ എല്ലാം കെട്ടാക്കി ഇവളുടെ കയ്യിൽ കൊടുത്തത്
………..
അത്താഴത്തിന് സമയമായപ്പോഴേക്കും ഫ്രഷ് പച്ചക്കറിയും, വീട്ടിൽ തന്നെയുള്ള നാടൻ കോഴിയും അമ്മായിയുടെ കൈപ്പുണ്യത്തിൽ പലതരം വിഭവങ്ങളായി തീന്മേശയിലേക്ക് നിരന്നു. ചപ്പാത്തിയും ചോറും മീൻ വറുത്തതും എല്ലാമുണ്ട്. ഉച്ചയ്ക്ക് ഊണിന് രണ്ടുപേരും ഉണ്ടാവുമെന്ന് കരുതി വാസു മാഷ് രാവിലെതന്നെ മാർക്കറ്റിൽ പോയി മീനൊക്കെ വാങ്ങി കൊണ്ടുവന്നിരുന്നു. ഉച്ചയ്ക്ക് പുറത്തുനിന്നും കഴിച്ചതിന്റെ പരിഭവം അമ്മായി പറയുകയുണ്ടായി…
: നിങ്ങൾ രണ്ടാളും ഊണൊക്കെ കഴിഞ്ഞ് ഉറക്കമായിരിക്കില്ലേ.. അതാ ഞങ്ങൾ പുറത്തുനിന്ന് കഴിച്ചത്