ഒളിച്ചോട്ടം 9 💘
Olichottam Part 9 | Author-KAVIN P.S | Previous Part
എല്ലായ്പ്പോഴും പറയുന്ന പോലെ വായിച്ച് അഭിപ്രായം അറിയിക്കുക. നിങ്ങളുടെ അഭിപ്രായത്തിനനുസരിച്ചായിരിക്കും എഴുതുന്ന വ്യക്തിയ്ക്ക് തുടർന്നെഴുതാനുള്ള പ്രചോദനം ലഭിക്കുന്നത്. ഈ ഭാഗത്തിൽ അവരുടെ വീടിന്റെ പാല് കാച്ചൽ ചടങ്ങാണ് മെയിൽ ഹൈലൈറ്റ് അതിനാൽ ഈ ഭാഗത്തിൽ ഫ്ലാഷ് ബാക്ക് സീനുകൾ ഇല്ല. അടുത്ത ഭാഗം ആരംഭിക്കുക ഫ്ലാഷ് ബാക്കിലൂടെയാണ്. അപ്പോൾ കമന്റ് ബോക്സിൽ കണ്ട് മുട്ടാം.
സസ്നേഹം
🄺🄰🅅🄸🄽 🄿 🅂
ദൂരേ നിന്ന് ഒരു പരിചയമുള്ള ഹോണിന്റെ ശബ്ദം കേട്ടു ശ്രദ്ധിച്ചപ്പോൾ നീട്ടി പിടിച്ച് അടിച്ച് കൊണ്ട് അത് അടുത്തേയ്ക്ക് എത്തുന്നത് പോലെ തോന്നി. കുറച്ച് കൂടി ശ്രദ്ധിച്ചപ്പോൾ സ്പോർട്സ് കാറിന്റേത് പോലെ ആക്സിലേറ്റർ കൊടുക്കുമ്പോൾ മുഴങ്ങി കേൾക്കുന്ന എഞ്ചിന്റെ ഒരു മുരൾച്ച ശബ്ദവും കൂടി കേട്ട് തുടങ്ങിയതോടെ ഞാനുറപ്പിച്ചു. എന്റെ സന്തത സഹചാരിയായിരുന്ന സാൻട്രോ സ്വിംഗ് എന്റെ പുതിയ വീട്ടിലേക്കു എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ സന്തോഷം കൊണ്ട് ഉമ്മറത്ത് നിന്ന് ചാടി പുറത്തേക്കിറങ്ങിയപ്പോഴെയ്ക്കും ലൈറ്റുകളൊക്കെ മിന്നി തെളിയിച്ച് കൊണ്ട് കാർ അച്ഛന്റെ എൻഡവറിന്റെ പിറകിൽ കൊണ്ട് നിർത്തി. കാർ മൊത്തത്തിൽ ഒന്ന് പോളിഷ് ചെയ്ത് പുത്തനാക്കിയിട്ടുണ്ട് അന്ന് സംഗീതിന്റെ പരാക്രമത്തിൽ ഒടഞ്ഞ് പോയ ഹെഡ് ലൈറ്റുകളും ചില്ലുകളെല്ലാം മാറ്റി പുതിയതിട്ടും കാറിനെ ഞാൻ അന്ന് കൊണ്ട് നടന്ന പഴയ കോലത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കാർ കണ്ട സന്തോഷത്തിൽ ഞാൻ തല അച്ഛന് നേരെ വെട്ടിച്ച് നോക്കിയപ്പോൾ അച്ഛൻ എന്നെ നോക്കി ചിരിച്ച് കൊണ്ട് ഉച്ചത്തിൽ പറഞ്ഞു: “ഡാ ആദി അന്ന് നീ വീട്ടിന്ന് ഇറങ്ങുന്ന നേരം ഞാൻ പറഞ്ഞില്ലേ? നീ എവിടെയാ നിൽക്കുന്നതെന്ന് വെച്ചാ നിന്റെ കാർ അവിടേയ്ക്ക് കൊണ്ടു തന്നേക്കാംന്ന് പറഞ്ഞ വാക്ക് ഞാൻ പാലിച്ചിട്ടുണ്ട്”.
“ചേട്ട ആ വണ്ടിയിൽ ആരൊക്കെയാ വന്നതെന്ന് ഒന്ന് നോക്ക്യേ” ന്ന് പറഞ്ഞ് കൊണ്ട് അഞ്ജു വായ പൊത്തി ചിരിച്ചു. പിന്നെ ഞാനൊന്നും നോക്കിയില്ല. സൺ കൂളിംഗ് ഫിലിം ഒട്ടിച്ചത് കൊണ്ട് അകത്തിരിക്കുന്നവരെ കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ ഓടി ചെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്നതോടെ നിയാസ് ചാടി പുറത്തിറങ്ങിയിട്ട് “അളിയാന്ന്” വിളിച്ച് കൊണ്ടെന്നെ കെട്ടി പിടിച്ചു. ഞാൻ അവനെ കെട്ടിപിടിച്ച് നിൽക്കുമ്പോ അമൃതും മുന്നിലെ ഡോർ തുറന്നിറങ്ങി ഓടി വന്നെന്നെ പിറകിൽ നിന്ന് കെട്ടി പിടിച്ചു നിൽപ്പായി. അവർ വന്ന സന്തോഷത്തിൽ മതിമറന്ന ഞാൻ ഒരു നിമിഷം മറ്റെല്ലാവരെയും മറന്ന് ഞങ്ങളുടെ കഴിഞ്ഞ കോളെജ് കാലഘട്ടത്തിലേയ്ക്ക് മടങ്ങി പോയത് പോലെ തോന്നി.