“ജീവിച്ചു കൊതിതീർന്നോ നിനക്ക്..”
കൈയിലുള്ള ദണ്ഡ് സീറ്റിലേക്ക് വച്ചുകൊണ്ട് അയാൾ ചോദിച്ചു.
പെട്ടന്നാണ് ഗൗരി അത് ശ്രദ്ധിച്ചത്.
രക്ഷകൾക്കിടയിൽ ചരടിൽ കോർത്ത മറ്റൊരു രക്ഷ. അതിന്റെ ലോക്കറ്റ് ഒരു തലയോട്ടി മാത്രം.
കൂടെ ചുടുരക്തവും പറ്റിപ്പിടിച്ചിരിക്കുന്നു.
ഭയം ഉടലെടുത്ത ഗൗരി പിന്നെ അങ്ങോട്ട് നോക്കിയതെയില്ല.
“അവിടെ എങ്ങോട്ടാ…?”
അയാൾ വീണ്ടും ചോദിച്ചു.
“കീ…കീഴ്ശ്ശേരി…”
ഭയത്തോടെ അവൾ പറഞ്ഞു.
“കീഴ്ശ്ശേരിയിലെ…”
സീറ്റിൽ കയറ്റിവച്ച ദണ്ഡിൽ അയാൾ പിടിയുറപ്പിച്ചു.
“ശങ്കരൻ തിരുമേനി എന്റെ… എന്റെ മുത്തശ്ശനാ..”
ഗൗരി പറഞ്ഞതും അയാൾ തന്റെ ദണ്ഡ് എടുത്ത് സീറ്റിൽ നിന്നും പിടഞ്ഞെഴുന്നേറ്റ്
നാലുഭാഗത്തേക്കും നോക്കിക്കൊണ്ട് കംപാർട്ട്‌മെന്റിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു.
മറ്റുള്ള യാത്രക്കാർ അയാളെത്തന്നെ ഉറ്റിനോക്കുന്നുണ്ടായിരുന്നു.
പെട്ടന്ന് അയാൾ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തെ ഇരുട്ടിന്റെ മറവിലേക്ക് എടുത്തുചാടി.
ആ കാഴ്ചകണ്ട മറ്റുയാത്രക്കാരെല്ലാവരും ഒന്നു നെടുങ്ങി.
ഗൗരി എഴുന്നേറ്റ് വേഗം വാതിലിനടുത്തേക്ക് ചെന്നുനോക്കി.
അന്ധകാരം മാത്രം.
അയാളുടെ നിഴൽ പോലും കാണാൻ കഴിഞ്ഞില്ല.
“ദേവീ…അയാളാരാ…? മുത്തശ്ശന്റെ പേരുപറഞ്ഞപ്പോൾ എന്തിനാ പുറത്തേക്ക് ചാടിയത്..?
ഗൗരിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി ബ്രഹ്മപുരത്ത് കീഴ്ശ്ശേരി മനക്കലെ ശങ്കരൻതിരുമേനി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.
തുടരും…