ഗദ്ഗദം അലയടിച്ചുയരുന്ന അവളുടെ മനസിനെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഗൗരി ട്രെയിനിലേക്ക് കയറി.
ഉടനെ പച്ചലൈറ്റ് കത്തി.
ചൂളം വിളിച്ചുകൊണ്ട് ട്രെയിൻ പോകാൻ തയ്യാറായി നിന്നു.
ഗൗരി കണ്മറയുന്നത് വരെ അഞ്ജലി ആ ഫ്ലാറ്റ് ഫോമിൽതന്നെ നിന്നു.
ദീർഘശ്വാസമെടുത്ത് അവൾ പതിനാലാം നമ്പർ സീറ്റിൽ ഇരുന്നു
“മുത്തശ്ശനോട് ചോദിക്കണം ഞാൻ കണ്ട കറുത്തരൂപം എന്തായിരുന്നു ന്ന്, “
സന്ധ്യ മാഞ്ഞുതുടങ്ങിയിരുന്നു, ആകാശചുംബികളായ കെട്ടിടങ്ങൾ താണ്ടി പാടങ്ങളിലൂടെയും, തൊടുകളിലൂടെയും കൂകിപാഞ്ഞുകൊണ്ട് ട്രെയിൻ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
വൈകാതെതന്നെ ടി ടി ആർ വന്ന് ടിക്കറ്റ് പരിശോധിച്ച് തിരിച്ചുപോയി.
കറുത്തവാവ് അയതുകൊണ്ടാകാം പുറത്ത് കൂരിരുട്ട് വ്യാപിച്ചു നിൽക്കുന്നത്.
കൂറ്റൻ മലകളുടെയും, മരങ്ങളുടെയും കറുത്തനിഴലുകൾ മാറിമറിഞ്ഞു പോകുന്നത് ഗൗരിയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.
“ബ്രഹ്മപുരം. നിരവധി സവിശേഷതകൾ നിറഞ്ഞ തനി നാടാൻപ്രദേശം, മാന്ത്രിക വിദ്യകളും, അഭിചാരകർമ്മങ്ങളും, നിറഞ്ഞുനിൽക്കുന്ന മുത്തശ്ശന്റെ നാട്.”
ബാഗിൽനിന്നും തന്റെ ഐ പാഡ് എടുത്ത് കഴിഞ്ഞതവണ അച്ഛനും അമ്മയും മൂത്തശ്ശനെ കാണാൻചെന്നപ്പോൾ എടുത്ത ഫോട്ടോകൾ ഓരോന്നായി എടുത്തുനോക്കുന്നതിനിടയിൽ ഗൗരി സ്വയം പറഞ്ഞു.
“ഞാൻ കണ്ട കറുത്തരൂപവും, മുത്തശ്ശന്റെ നാടും തമ്മിൽ എന്തേലും ബന്ധമുണ്ടോ.?
ഉണ്ടായിരിക്കണം ഇല്ലങ്കിൽ കണ്ണടക്കുമ്പോൾ എന്തിന്നെന്നെ പിൻതുടരുന്നു
അറിയില്ല്യാ..”
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
ഓരോന്നായി അവൾ സ്വയം ചോദിച്ചു.
ഗൗരി വാച്ചിലേക്ക് നോക്കി സമയം
12.40 am
ട്രെയിന്റെ വേഗതകുറഞ്ഞു. പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ പതിയെ ചെന്നുനിന്നു. ജാലകത്തിലൂടെ ഇളം കാറ്റ് ഒഴുകിയെത്തി.
ചുരിദാറിന്റെ ഷാൾ ഗൗരി തലവഴി മൂടി.
പെട്ടന്ന് ഇരുട്ടിന്റെ മറവിൽനിന്ന് ഒരാൾ കമ്പിളിപുതച്ച് ഗൗരിയിരിക്കുന്ന കംപാർട്ട്‌മെന്റിലേക്ക് കയറി
അവളുടെ നേരെ മുൻപിലുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു.
അരണ്ടവെളിച്ചത്തിൽ അയാളുടെ മുഖം വ്യക്തമല്ലായിരുന്നു.
കഴുത്തിൽ കുറെയേറെ രക്ഷകളും, ചാരടുകളുമുണ്ട്.
അടിമുടിനോക്കിയ ഗൗരി അയാളുടെ വലതു കാലിൽ വളയിട്ടിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു.
അയാൾ പുറത്തുവിടുന്ന ഓരോ ശ്വാസത്തിനും രക്തത്തിന്റെ ഗന്ധമുണ്ടായിരുന്നു.
ട്രെയിൻ പതിയെ ചലിച്ചു.
ഗൗരിയുടെ ഹൃദയസ്പന്ദനം പതിവിലും വേഗത്തിൽമിടിക്കാൻ തുടങ്ങി.
“എവിടന്നാ കുട്ടി..”
അപ്രതീക്ഷിതമായ ആ ചോദ്യം അവളിൽ ഭീതിയുളവാക്കി.
“ങേ….”
“ചോദിച്ചത് കേട്ടില്ലേ എവിടന്നാ ന്ന്..”
രൗദ്രഭാവത്തിൽ അയാൾ വീണ്ടും ചോദിച്ചു.
“ഞാൻ…ഞാൻ.. ബാംഗ്ളൂർ ന്നാ”
സീറ്റിലിരുന്ന ബാഗെടുത്ത് മടിയിൽ വച്ച് ഒരുധൈര്യത്തിനെന്നപോലെ അവൾ ബാഗിനെ മാറോട് ചേർത്തുപിടിച്ചു.
“ഈ അസമയത്ത് എങ്ങോട്ടാ…”
അയാൾ വീണ്ടും ചോദിച്ചു.
കമ്പളി പുതച്ച മുഖത്തിനുള്ളിൽ രണ്ട് കണ്ണുകൾ മാത്രമേ ഗൗരി കണ്ടിരുന്നൊള്ളു
അതും അഗ്നിപോലെ ജ്വലിക്കുണ്ടായിരുന്നു.
“ബ്രഹ്മപുരം.”
ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.
“ഹഹഹ…..ഹഹഹ…. ”
അയാൾ ആർത്തട്ടഹസിച്ചു.