നെല്ലിച്ചുവട്ടിൽ
Nellichuvattil Author : Noufal Muhyadhin

പ്രണയമിഷടമില്ലെങ്കിൽ വായിക്കരുത്. ഇഷ്ടത്തോടെ,
-ഷജ്നാദേവി.
* * * * *
നെല്ലിച്ചുവട്ടിൽ വേദികയും ശരത്തും ചുറ്റിക്കളിക്കുന്നത് കണ്ട ഗായത്രി ടീച്ചർക്ക് കൗതുകമായി. തന്റെ കൗമാരത്തിലെ മറക്കാനാവാത്ത ഓർമ്മകളിൻ വർണ്ണം കുടഞ്ഞുനിൽക്കുന്ന നെല്ലിമരച്ചുവട്ടിലെ കാഴ്ച കാണാനായി ഗായത്രി പമ്മി,ഒന്നു കൂടി അടുത്തു. ആകാംക്ഷയായിരുന്നു അവൾക്ക്. അവരെന്താവും പറയുക എന്നോർത്ത് ടീച്ചറുടെ മനസ്സ് തുടികൊട്ടി.
ഈശ്വരാ ആരും കാണാതിരുന്നാൽ മതിയായിരുന്നു…
ഗായത്രി പരിഭ്രമിച്ച് ചുറ്റും നോക്കി. ഇല്ല ആരും തന്നെ ശ്രദ്ധിക്കുന്നില്ല. മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല. മിടിക്കുന്ന ഹൃദയത്തോടെ അവർ തൊട്ടടുത്ത് ചോരപ്പൂക്കൾ കുടഞ്ഞിട്ട് മുടിയഴിച്ചാടിയ വാകമരച്ചുവട്ടിൽ കാടുപിടിച്ച കാരമുൾച്ചെടിയ്ക്കു പുറകിൽ നിന്ന് ഒന്നേ നോക്കിയുള്ളു. കണ്ണു വെട്ടിച്ചു കളഞ്ഞു ഗായത്രി!
അവൾക്കത് കണ്ട് കണ്ണിലിരുട്ട് കയറി.
അവരുടെ കണ്ണുകളിൽ പ്രണയച്ചുടുള്ള നോട്ടമല്ല ഗായത്രി കണ്ടത്; കാമം പഴുത്ത കണ്ണുകളായിരുന്നു നാലും!
പ്രിയനെ നോക്കാൻ കൈകൾ കൂട്ടിപ്പിണച്ച് നാണിച്ച് ചുവന്ന പ്രീഡിഗ്രിക്കാരിയെയല്ല കണ്ടത്; അവനെ ചുണ്ടോട് ചേർത്ത് വിയർത്തൊഴുകിയ പ്ലസ്ടുക്കാരിയെയാണ് കണ്ടത്. നെഞ്ചുയരങ്ങളിലേയ്ക്ക് പടർന്ന കൈകൾ തട്ടിമാറ്റാൻ കരുത്തില്ലാത്ത കൗമാരം. പ്രണയമെന്തെന്നറിയാതെ മണ്ണടിയാൻ വിധിച്ച ബാല്യങ്ങളെയോർത്ത് ഒരിറ്റു കണ്ണുനീരൊഴുക്കി ഗായത്രി തിരിച്ചു നടന്നു…കഴിഞ്ഞ കാലത്തിലേയ്ക്ക്, തന്റെ കൊഴിഞ്ഞുപോയ കൗമാരത്തിലേയ്ക്ക്…
“സൽമാ അന്റെ ഇക്കാക്കെന്ത്യേ? ഇന്ന് കണ്ടില്ലല്ലോ?”