“ഉപ്പ ഇതെവിടേക്കാ…?”
“ഒന്നു ടൗൺ വരെ പോണം. ഇത്തിരി സാധനങ്ങളൊക്കെ വാങ്ങണം…നീ വീട്ടിലോട്ട് പൊയ്ക്കോ…”
ബസിൽ കയാറുന്നതിനിടയിൽ അബ്ദു വിളിച്ചു പറഞ്ഞു. ഉപ്പ കയറിയ ബസ് കണ്ണിൽ നിന്ന് മറയുന്നത് വരെ അവൻ നോക്കി നിന്നു. പാവം ഉപ്പ. വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവൻ ഓർത്തത് ഉപ്പയെക്കുറിച്ചാണ്. ഉപ്പയുടെ നല്ല പ്രായത്തിൽ ഉമ്മ മയ്യത്തായതാണ്. ഭാര്യ ജീവിച്ചിരിക്കുമ്പോൾ തന്നെ ഒന്നും രണ്ടുമൊക്കെ നിക്കാഹ് വേറെ കഴിക്കുന്ന കൂട്ടക്കാർക്കിടയിൽ ഉപ്പ വ്യത്യസ്തനായിരുന്നു.
ആരൊക്കെ നിർബന്ധിച്ചിട്ടും വേറൊരു വിവാഹം കഴിക്കാൻ ഉപ്പ തയ്യാറായില്ല. ഞങ്ങൾ രണ്ടു മക്കൾക്ക് വേണ്ടി മാത്രമാണ് ഉപ്പ ജീവിച്ചത്. മക്കൾ രണ്ടാളും സുഖമായി ജീവിക്കണം എന്നായിയിരുന്നു ഉപ്പയുടെ ആഗ്രഹം. പക്ഷേ ഇത്തയുടെ കാര്യത്തിൽ മാത്രം ആ ആഗ്രഹം സഫലമായില്ല. കെട്ടിയ ആൾ നല്ലവനായിരുന്നു. പറഞ്ഞിട്ട് കാര്യമില്ലല്ലോ. പ്രസവിക്കാൻ കഴിവില്ലാത്ത പെണ്ണിനെ ഉപേക്ഷിക്കണമെന്ന് വീട്ടുകാർ ഒരേ കട്ടായം പിടിച്ചപ്പോൾ പിന്നെ അയാളും അതിനോട് യോജിച്ചു.
കൃത്രിമ മാർഗ്ഗങ്ങൾ എത്രയോ ഉണ്ടെന്ന് താനും കൂടി അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണ്. അങ്ങനെയൊരു കുഞ്ഞിനെ അവർക്ക് വേണ്ടത്രേ. ഉപ്പയും താനും അവരുടെ കാല് വരെ പിടിക്കാൻ തയ്യാറായിരുന്നു. പക്ഷേ അത്രയും താഴാൻ ഇത്ത സമ്മതിച്ചില്ല. അഭിമാനത്തോടെ തലയുയർത്തി തന്നെയാണ് ആ വീട്ടിൽ നിന്നും ഇത്ത പടിയിറങ്ങിയത് . ഇപ്പോൾ വർഷം മൂന്നു കഴിഞ്ഞു. മറ്റൊരു വിവാഹത്തിന് എത്ര നിർബന്ധിച്ചിട്ടും ഇത്ത വഴങ്ങിയില്ല. ഇത്തയുടെ കുറവുകൾ അറിഞ്ഞുകൊണ്ട് വന്ന ആലോചനകൾ പോലും അവർ നിരസിച്ചു.
“മോളേ…മുംതാസെ.. ഇന്നോ നാളെയോ പടച്ചോൻ വിളിച്ചാൽ ഉപ്പയങ്ങ് പോകും. പിന്നെ ഇവൻ. ഇവൻ എന്തായാലും പെണ്ണുകെട്ടും. ഓള് നിന്നോട് എങ്ങനെയാവും പെരുമാറുക എന്നതിന് വല്ല നിശ്ചയവും ഉണ്ടോ..? അവർക്ക് ചിലപ്പോൾ നീയൊരു അധികപ്പറ്റായി തോന്നില്ല എന്നാര് കണ്ടു..?”
ഒരു രാത്രിയിൽ ഉപ്പയുടെ ഈ ചോദ്യങ്ങൾക്ക് ഇത്ത പറഞ്ഞ മറുപടി ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്.
“ഇനിയൊരു പരീക്ഷണ വസ്തുവാകാൻ ഞാനില്ല.എനിക്ക് വിദ്യാഭ്യാസമുണ്ട്. സർക്കാർജോലി കിട്ടിയില്ലെങ്കിലും പത്തു കുട്ടികൾക്ക് ട്യൂഷൻ കൊടുത്ത് ഞാൻ ജീവിച്ചോളാം. ഇനിയും എന്നെ നിർബന്ധിച്ചാ ഒരുമുഴം കയറിൽ അല്ലെങ്കിൽ ഒരുതുള്ളി വിഷയത്തിൽ ഞാനെന്റെ ജീവിതം അവസാനിപ്പിക്കും..”