“അന്നം തരുന്ന തറവാട്ടിനെ തന്നെ കാർന്നു തിന്നണം നിനക്കു അല്ലേടി…”
സന്ധ്യ വല്യമ്മയുടെ ശബ്ദമാണെന്നു ഉറപ്പാണ്, പക്ഷെ ആരോടാണ് എന്നു മാത്രം വ്യക്തമല്ലാ…
വല്യമ്മ തുടർന്നു…
“നീ അല്ലാതെ ആരുമെന്റെ മുറിയിൽ കേറിയിട്ടില്ലാ, നീ എടുക്കാതെ പിന്നെന്റെ മാല തന്നെ നടന്നു പോയോ… ”
ഞാൻ കോവണി പടികളിൽ നിന്നും നോക്കിയപ്പോൾ വല്യമ്മയുടെ എതിരായി തല കുമ്പിട്ടു നിൽക്കുന്ന ലളിത ചേച്ചിയുടെ മുഖത്തു ഉത്ക്കൺഠയാരുന്നു. ലളിത ചേച്ചി കൈ ആട്ടി എടുത്തില്ലാ എന്നു കാണിച്ചു കൊണ്ടിരുന്നു.
“നിന്റെ അഭിനയമൊന്നും വേണ്ടാ, മര്യാദക്കു എന്റെ മാല തിരിച്ചു തന്നിലേൽ ഞാൻ പോലീസിനെ വിളിക്കും..”
സന്ധ്യ വല്യമ്മ നാലു കെട്ടിന്റെ പടിയിലേക്കു ഇരുന്നു പറഞ്ഞു.
“എന്റെ പൊന്നു സന്ധ്യേ… ഇവളാ എടുതത്തെന്നു നിനക്കു എന്താ ഇത്ര ഉറപ്പ്, ഇവിടെ അകംപണിക്കും പുറംപണിക്കുമായി കുറേ പണിക്കാരു ഉള്ളതല്ലേ…“
കഷണ്ടിയും നരയും കേറിയ ഒരു ഇരു നിറത്തിലുള്ള മധ്യവയസ്കനായ ആളു പറഞ്ഞു.
”നിങ്ങളു മിണ്ടെല്ല് മനുഷ്യ… ഇവളെ കാണുമ്പോൾ നിങ്ങളുടെ ഒരു ഇളക്കം എനിക്കു മനസ്സിലാവുന്നില്ലാ എന്നാണോ നിങ്ങളുടെ വിചാരം…“
വല്യമ്മ അലറി. അപ്പോൾ ഇതാണ് അവരുടെ ഭർത്താവു എന്നു പറയുന്ന കോന്തൻ എന്നു ഞാൻ മനസ്സിൽ രേഖപെടുത്തി.
“വായിൽ കിടക്കുന്ന നാക്കും വെച്ചു എന്തു വേണ്ടാധീനം വേണേലും പറയാമെന്നു ആണോ സന്ധ്യേ..”
അയാൾ പരുപരുത്ത ശബ്ദത്തിൽ പറഞ്ഞു.
“ഇവളു കൈയും കാലും കാണിച്ചപ്പോൾ നിങ്ങൾ തന്നെ എടുത്തു കൊടുത്തതാവും ഇവൾക്കു എന്റെ മാല…”