ഞാൻ തലയാട്ടി അതിനു അനുമതി കൊടുത്തു…
“വീട്ടിലെ കാർ ഇപ്പോൾ ഓടിക്കുന്നത് അളിയന്മാരും പിന്നെ സുധിയുമാണ്, മോൻ പറയുമ്പോൾ മില്ലിൽ കൊണ്ടുവരാനും കൊണ്ടുപോവാന്നും ഞാൻ സുധിയോട് പറയാം… മോനു ഞാൻ അധികം വൈകാതെ ഒരു വണ്ടി എടുത്തു തരാം, അതു വരെ ഇങ്ങനെ പോട്ടെ…“
എന്നും അച്ഛൻ കൂട്ടിചേർത്തു…
”ശെരി അച്ഛാ…“
എന്ന് ഞാൻ മറുപടി പറഞ്ഞു, എന്റെ തോളിൽ ഒന്ന് തട്ടി റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ അച്ഛനോട് ഞാൻ ചോദിച്ചു,
“അച്ഛനു എന്തെക്കെയോ അസുഖങ്ങൾ ഉണ്ടെന്നു ആരോ പറഞ്ഞു കെട്ടു, അതെന്താ…”
“അതൊന്നും സാരമില്ല, ഇപ്പോൾ മോൻ വന്നല്ലോ ഇനി അതൊക്കെ മാറിക്കോളും”
എന്ന് പറഞ്ഞ് ഒരു പുഞ്ചിരിയും തൂകി അച്ഛൻ ഇറങ്ങിപോയി… ഇപ്പോൾ ഞാൻ രാവും പകലും ചിന്തിച്ചുകൊണ്ടിരുന്നത് മീരയെ കുറിച്ചാണ്, ഇവിടെ വരാനിടയായതും മീരയെ കണ്ടതുമെല്ലാമൊരു നിമിത്തമാണോ, അല്ലേൽ വീണ്ടുമൊരു പ്രഹരം തരാൻ പ്രവഞ്ചം ചാട്ട വാർ എടുക്കുകയാണോ… ഈ തറവാട്ടിലെ പെണ്ണാണ് മീരയും, അവളെ പ്രേമിച്ചാൽ മൂഞ്ചുമെന്നു ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു… കൂടി പോയാൽ ഒന്നോ രണ്ടോ വർഷത്തെ സഹവാസത്തിനു ശേഷം നാടു വിടണം, അതു രാജ്യത്തിനു പുറത്തേക്കു ആയാൽ അത്ര നന്ന്. അതിനിടയിൽ പ്രേമവും മണ്ണാം കട്ടയുമായി ഇവിടെ കൂടാനല്ലെന്റെ അമ്മ ഇതുവരെ എന്നെ പഠിപ്പിച്ചു വളർത്തിയത്. എന്നിരുന്നാലും ഇവിടെ നിന്നു പോകുമ്പോളാ മീര കൂടെ ഉണ്ടായിരുന്നെങ്കിൽ, മനസ്സൊന്നു കൊതിച്ചു.
അടുത്ത ദിവസം ഞാനുണർന്നതൊരു ബഹളം കേട്ടാണ്, അതിന്റെ ഉറവിടം തേടി ഞാൻ മുറിയിൽ നിന്നും ഇറങ്ങി താഴേക്കു നടന്നു.