പെട്ടന്ന് തന്നെ ഞാൻ നിലത്ത് കിടന്ന ചുറ്റിക എടുത്തു കയ്യിൽ പിടിച്ചു. ദൂരെ പിന്നിൽ നിൽക്കുന്ന ഗുണ്ട ഇപ്പോളും ഞങ്ങളുടെ അടുത്തേക്ക് വരുന്നില്ല. അയാൾ കയ്യിൽ ഒരു കത്തിയും മുറുക്കെ പിടിച്ചു എന്നെയും താടിക്കാരനെയും മാറി മാറി നോക്കുകയാണ്.. ആ സമയം എന്റെ ആദ്യത്തെ ഇടി കൊണ്ടവൻ പതിയെ എഴുന്നേറ്റ് വന്നു. ഞാൻ ഓടി അവന്റെ അടുത്ത് ചെന്നു ചുറ്റിക കൊണ്ട് മൂക്കിൽ പിന്നയും ഒരിടി കൊടുത്തു. താഴെ വീഴുന്നതിന് മുന്നേ അവന്റെ മൂക്കിൽ രണ്ടെണ്ണം കൂടി ഞാൻ കൊടുത്തു.. ഇത് കണ്ട് കൊണ്ടാവണം ദൂരെ മാറി നിന്നവൻ ഞങ്ങളെ ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ചു. അവൻ ഓടി വാതിലിന് അടുത്ത് എത്താറായപ്പോളേക്കും ഞാൻ കയ്യിലിരുന്ന ചുറ്റിക വായുവിൽ കറക്കി കയ്യിൽ പിടിച്ചു അയാളുടെ തല ലക്ഷ്യമാക്കി ഒരേർ എറിഞ്ഞു.. വാതിൽ കടന്നു വെളിയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ചുറ്റിക അയാളുടെ തലയ്ക്കു പിന്നിൽ ശക്തിയായി വന്നടിച്ചു. വാതിൽപ്പടിയിൽ അവൻ കുഴഞ്ഞു വീണു.. വീണിട്ടും നിരങ്ങി പുറത്തേക്ക് പോകാൻ അയാൾ ശ്രമിച്ചു..
അപ്പോളാണ് മുറ്റത്ത് ഒരു വണ്ടി വന്നലച്ചു നിൽക്കുന്ന ശബ്ദം ഞാൻ കേട്ടത്.. ഇവരുടെ ആളുകൾ ആയിരിക്കും. ഞാൻ നിലത്തു ആയുധത്തിനായി പരതി. താഴെ വീണു കിടക്കുന്ന വടിവാൾ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ അതെടുത്തു കയ്യിൽ മുറുക്കെ പിടിച്ചു. കൂടെ നിന്ന താടിക്കാരനെ ഞാൻ നോക്കി. അയാൾ കയ്യിൽ നിന്ന് വരുന്ന ചോര പൊത്തി നിൽക്കുകയാണ്. തമ്മിൽ ഒന്നും പറഞ്ഞില്ല എങ്കിൽ അയാൾ എന്റെ ശത്രു അല്ല എന്ന് എനിക്ക് മനസിലായിരുന്നു..