കിടക്കുമ്പോൾ ഫാമിലി ഗ്രൂപ്പിൽ ഒരു മെസ്സേജ് ചെയ്തു. കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.. രണ്ടു ദിവസത്തിനുള്ളിൽ എല്ലാവരും വരും.. സാധനങ്ങൾ ഒരുപാട് വാങ്ങാനുണ്ട്.. ഇവിടെ തല്ക്കാലം കൂട്ടുകാർ ഇല്ലാത്തോണ്ട് വിലാസിനിചേച്ചിയെ കൂട്ടാം.. ഉള്ള കൂട്ടുകാരൊക്കെ എവിടെയാണെന്ന് തമ്പുരാന് മാത്രമേ അറിയൂ..
വൈകുന്നേരം എണീറ്റ് ഒന്നു നടക്കാൻ തീരുമാനിച്ചു.. പഴയ കാലമാണെങ്കിൽ ഒരുപാട് പറമ്പുണ്ടായിരുന്നു ഇപ്പോളതുമില്ല.. ഞങ്ങളെപ്പോഴും ഇരിക്കാറുള്ള ഒരു ചാമ്പക്ക തോട്ടം ഉണ്ടായിരുന്നു. ആ സ്ഥലം വിറ്റതോട് കൂടി അവയൊക്കെ മുറിച്ചു കളഞ്ഞിരിക്കുന്നു.
പുറത്തിറങ്ങി ഞങ്ങളുടെ കവലയിലേക്ക് നടന്നു.. ആ ചായക്കടക്കും പലചരക്കു കടക്കും ഒരു മാറ്റവുമില്ല. ഇന്നും അതുപോലെ.. വലിയ മാവിന്റെ ചുറ്റും കെട്ടിയ ഇരിപ്പിടത്തിൽ ഇപ്പോൾ രണ്ടു നായ്ക്കൾ കിടന്നുറങ്ങുന്നു. അന്നാണെങ്കിൽ ഇരിക്കാൻ സ്ഥലമുണ്ടാവില്ല. വീതി കുറഞ്ഞ പാടവരമ്പിലൂടെ വയലിനെ സാക്ഷിയാക്കി ഞാൻ നടന്നു.. ചില ദേശാടന പക്ഷികൾ വട്ടമിട്ട് പറക്കുന്നതല്ലാതെ കൃഷിയൊന്നും നടന്നതായി കാണുന്നില്ല..
നടന്നു നടന്നു ഓർമകളുറങ്ങുന്ന വിദ്യാലയത്തിന്റെ പടിവാതില്കലെത്തിയപ്പോൾ അറിയാതെന്റെ കണ്ണുനിറഞ്ഞു.. നിലത്തു വീണ കണ്ണീരിൽ ചവിട്ടി അടച്ചിട്ട ഗേറ്റിൽ പിടിച്ചു ഞാൻ ആ ക്ലാസ്സ് മുറികളിലേക്ക് നോക്കി… ഞങ്ങളോടി കളിച്ച മുറ്റം.. വലിയ മാവുകൾ.. നാല് പേർ ഒരുമിച്ചിരിക്കുന്ന ഇരിപ്പിടം.. അറിയാതെയെന്റെ പഴയകാല ഓർമ്മകൾ മനസ്സിലേക്കോടിവന്നു..