‘കൊള്ളാം, നല്ല ഭംഗിയുണ്ട്. അല്ലേലും അച്ഛന് വെള്ള ഡ്രസ്സ് തന്നെയാണ് ചേരുന്നത്. എവിടെ പോകുന്നുണ്ടേലും ഇതു തന്നെയാ അച്ഛനിടുന്നതും.’
അവൾ പുഞ്ചിരിച്ചുകൊണ്ട് ചിന്തിച്ചു.
തന്റെ നേർക്ക് നോക്കി നിൽക്കുന്ന നിളയെ നോക്കി രാജശേഖരനൊന്ന് ചിരിച്ചു. അവളുടെ കയ്യിൽ ഒരു ബാഗ് പോലും ഇല്ലെന്നു കണ്ട അയാളൊന്ന് അത്ഭുതപെട്ടു.
“ഇതെന്താ മോളെ, വേറെ ഡ്രസ്സൊന്നും എടുത്തില്ലേ??”
അയാൾ ചോദിച്ചു.
“വേണ്ടച്ഛാ, അവളുടെ വീട്ടിലുണ്ടാവും. വെറുതെ ഇവിടുന്നു ചുമന്നു കൊണ്ടുപോകണ്ടേ, അതാ..”
“മ്മ് അത് നേരാ.. അപ്പോൾ ഞാനും എടുക്കണ്ടല്ലോ?”
തന്റെ കയ്യിൽ ഉഉണ്ടായിരുന്ന ബാഗ് തിരിച്ച് അവിടെയുള്ള ഒരൂ ടേബിളിൽ വെച്ചുകൊണ്ട് രാജശേഖരൻ ചോദിച്ചു.
“വേണ്ടച്ഛാ, അവിടെ അവളുടെ അച്ഛന്റെ ഡ്രസ്സുണ്ടാവും, അത് പൊരേ?”
“ധാരാളം..”
രാജശേഖരൻ ചിരിച്ചു. നിളയും.
“എന്നാ വാ, ഇറങ്ങിയേക്കാം.”
“ശരി അച്ഛാ.”
അവർ വേഗം അവിടുന്ന് യാത്ര തിരിച്ചു.
………..
നിള പറഞ്ഞ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് രാത്രി എട്ടു മണിയായപ്പോൾ അവർ എറണാകുളം എത്തുകയും അവിടുന്ന് ഒരു ഓട്ടോയിൽ കയറി ഒമ്പതു മണിയ്ക്ക് നിമിഷയുടെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. മാത്രമല്ല, വീടിന്റെ ഒരു ഭാഗത്തും ലൈറ്റും വെട്ടവും കണ്ടില്ല.
“എന്താ മോളെ, ഇവിടെയാരും താമസമില്ലേ? നിനക്ക് വീടെങ്ങാനും മാറിപ്പോയോ?..”
രാജശേഖരൻ ചുറ്റും കണ്ണുകളോടിച്ചുകൊണ്ട് ചോദിച്ചു.