……..
ഇതേസമയം നിള തന്റെ നീളൻ കണ്ണുകൾ ഐലൈനർ കൊണ്ട് എഴുതുകയായിരുന്നു. അവൾക്കപ്പോൾ ഓരോ ചിന്തകൾ വന്നു..
‘മാറ്റാൻ വേറെ ഡ്രസ്സ് എടുക്കണോ..? ആ വേണ്ട, നിമിഷയുടെ വീട്ടിലേക്കല്ലെ പോകുന്നെ. തൽക്കാലം അവളുടെ അടുത്ത് എന്തേലും ഡ്രെസ്സ് കാണും. അതൊക്കെ ഇട്ട് അഡ്ജസ്റ്റ് ചെയ്യാം. കെട്ടിവലിച്ച് ഇവിടുന്നേ കൊണ്ടുപോകാൻ പാടാ. വല്ലാത്തൊരു ചടങ്ങാണ് അതൊക്കെ.. ഇറങ്ങും മുമ്പേ അവളെ ഒന്ന് വിളിക്കണോ..? മ്മ്, വിളിച്ചേക്കാം, അച്ഛനും കൂടെ ഉള്ളതല്ലേ..’
അവൾ ഫോണെടുത്ത് കൂട്ടുകാരി നിമിഷയെ വിളിച്ചു. എന്നാലവളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
‘ഹും! ഈ പെണ്ണ് ഇതെവിടെ പോയി?? ഒന്നും കൂടെ വിളിക്കണോ.. വേണ്ട, അവിടെ ചെന്നിട്ട് വിളിക്കാം. വീടൊക്കെ തനിക്ക് അറിയാം, അന്നൊരു തവണ പോയതല്ലേ.. അല്ല, ചിലപ്പൊ അവളിനി മറക്കാനും ചാൻസുണ്ട്.. എന്നാലും ഒരു സർപ്രൈസായിക്കോട്ടെ! തൽക്കാലം ഇപ്പൊ വിളിക്കണ്ട. അവിടെ ചെന്നവളെ ഞെട്ടിക്കാം..’
നിള മനസ്സിലുറപ്പിച്ചു. എന്നിട്ട് ഫോണെടുത്ത് തന്റെ ചെറിയ പേഴ്സിൽ വെച്ചു.
‘ഉച്ചയ്ക്കാണ് ട്രെയിൻ. കണ്ണൂരിൽ നിന്ന്. അവിടുന്ന് വിട്ടാൽ 8 മണിയ്ക്ക് എറണാകുളമെത്തും. പിന്നെ അവിടുന്ന് ഒരു അര മണിക്കൂർ ഓട്ടോ യാത്രയുണ്ട് നിമിഷയുടെ വീട്ടിലേയ്ക്ക്. അച്ഛന് മുഷിപ്പൊന്നും തോന്നാതിരുന്നാൽ മതിയായിരുന്നു. പാവം, എനിക്കു വേണ്ടിയല്ലേ ഇത്ര ദൂരം വരുന്നത്..’
നിള അതൊക്കെ ചിന്തിച്ചുകൊണ്ട് വേഗം ഒരുങ്ങി പുറത്തിറങ്ങി ഹാളിൽ ചെന്ന് നിന്നുകൊണ്ട് രാജശേഖരന്റെ വരവിനായി കാത്തു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അയാളും ഒരുങ്ങി വന്നു. ഒരു വെള്ളമുണ്ടും വെള്ള ഷർട്ടുമാണ് വേഷം.