അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു പതിവ് പോലെ രാവിലെ തന്നെ മോളെ സ്കൂളിൽ പറഞ്ഞ് വിട്ട് തനിക്കുള്ള ഉച്ച ഭക്ഷണവും ബാഗിലാക്കി റോഡിലേക്കിറങ്ങി… എന്നും പോകാറുള്ള ‘ശരവണ’ ബസ്സ് സമയമായിട്ടും വരാത്തതിനാൽ അതു വഴി വന്ന ഓട്ടോയ്ക്ക് കൈ നീട്ടി.. ഓട്ടോ റോഡിന് ഓരം ചേർന്ന് നിർത്തി അതിൽ രണ്ട് പേരുണ്ടായിരുന്നു. ഒരു സ്ത്രീയും അവരുടെ മകനനാണെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനും..
ടൗണിലേക്കാണോ ? ലേഖ ഓട്ടോ ഓടിക്കുന്ന മധ്യവയസ്കനോട് ചോദിച്ചു..
അതേ .. കയറിക്കോളൂ..
ലേഖ ഓട്ടോയിൽ കയറിയിരുന്നു. അടുത്തിരുന്ന സ്ത്രീ അവളെ നോക്കി ചിരിച്ചു അവളും തിരിച്ച് ഒരു പുഞ്ചിരി നല്കി..
ശരവണ ഇന്ന് ഇല്ലാന്ന് തോന്നുന്നു ല്ലേ ? ആ സ്ത്രീ ലേഖയോട് ചോദിച്ചു.
ആ… നിങ്ങള് ഏട്ത്തേക്കാ ?
ഇവന്റെ കോളേജ് വരെ ഒന്ന് പോണം , എന്റെ മോനാ അർജുൻ, എന്തോ കുരുത്തക്കേട് ഒപ്പിച്ച് വച്ചിട്ടുണ്ട്.. അത് പറഞ്ഞപ്പോൾ അവൻ തല താഴ്ത്തി ഇരിപ്പായിരുന്നു.
അങ്ങനെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ നിർമ്മലഗിരി എന്ന ബോർഡിന് മുൻപിൽ ഓട്ടോ ചെന്ന് നിന്നു . അവർക്ക് ഇറങ്ങാൻ വേണ്ടി ലേഖയും ഇറങ്ങികൊടുത്തു .
എന്നാ ഞങ്ങൾ വരട്ടെ മോളേ എന്ന് പറഞ്ഞ് ആ സ്ത്രീ ലേഖയോട് യാത്ര പറഞ്ഞു. കൂടെയുണ്ടായിരുന്ന മോനും അവളെ നോക്കി ഒന്നു ചിരിച്ചു. അപ്പോൾ മാത്രമാണ് ലേഖ അവന്റെ മുഖം ശ്രദ്ധിക്കുന്നത്. അധികം കട്ടിയില്ലാത്ത മീശ, പുരികത്തിൽ ഒരു മുറിവിന്റെ പാടുണ്ട്. നെറ്റിയിലും കഴുത്തിലും ചാർത്തിയ ചന്ദനം മാഞ്ഞു തുടങ്ങിയിരിക്കുന്നു. മുടി നല്ല വൃത്തിയായി ചീകി ഒതുക്കി വച്ചിട്ടുണ്ട്. കണ്ടാൽ ഒരു പാവം കുട്ടി.. കോളേജിൽ എന്താവും സംഭവിക്കുക എന്ന ഭീതി അവന്റെ കണ്ണുകളിലും മുഖത്തും പ്രകടമായിരുന്നു..