“ഈശ്വരാ….!”
റോഡിനപ്പുറത്തുള്ള കടയിൽ ശ്രീയുടെ ബൈക്ക് കിടക്കുന്നത് കണ്ട് അവളുടെ നെഞ്ചോന്നാന്തി. വീണ്ടും ആ ബൈക്കിലേക്ക് നോക്കി നമ്പർ ഉറപ്പിച്ചപ്പോൾ മനസ്സ് നീറി. ഉള്ളിൽ രക്തം വാർന്നത് പോലെയൊരു പ്രതീതി. മിണ്ടാപ്രാണിയാണെങ്കിലും അത് കാണുന്നുണ്ടാവില്ലേ എന്നെ…! തന്നെയും പുറകിലിരുത്തി എത്ര തവണ ശ്രീയുടെ കൂടെ പോയിട്ടുള്ള വണ്ടിയാണ്. അത്രയും സൂക്ഷ്മബോധ ചിന്തയുള്ള ആമിയുടെ മുഖം വിളറി. കടയുടെ ഉള്ളിൽ ശ്രീയുടെ രൂപം ഒരു നിഴൽ പോലെ വ്യക്തമായി. മനസ്സിൽ ഒരു മഴയാണ് പെയ്തിറങ്ങിയത് കുറ്റബോധത്തിന്റെ..! എന്തിനു വേണ്ടിയാണ് ഞാനീ ഒളിച്ചിറങ്ങിയത്….?
പിന്നെ കാലുകൾ മുന്നോട്ട് ചലിച്ചില്ല. വിറയോട് കൂടി വേഗത്തിൽ തിരിഞ്ഞു നടന്നു. ശ്രീയെന്നെ കാണുകയാണെങ്കിൽ ഒരുത്തരം പോലും പറയാൻ കിട്ടാതെ നിന്നുരുകേണ്ടി വരും. നിമിഷങ്ങൾ കൊണ്ട് കള്ളങ്ങൾ മെനയുന്ന തനിക്ക് ഈ അവസ്ഥയിൽ നാവ് പൊന്തില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം ചെയ്തത് വലിയ തെറ്റ് തന്നെയാണ്. ചതി…!
നാട്ടിലേക്ക് പോകുന്ന അടുത്ത ബസിൽ തന്നെ ആമി തിരിച്ചു കയറി. കുറ്റ ബോധം കൊണ്ട് കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു. ബസ് വിടുന്നതിനു മുൻപ് ആ കടയിലേക്ക് നോക്കിയപ്പോൾ ശ്രീ പുറത്തിറങ്ങി ബൈക്കിൽ കയറുന്നത് ഒരു നോക്ക് കണ്ടു. ഏട്ടൻ അറിയുന്നുണ്ടോ കെട്ടാൻ പോകുന്ന പെണ്ണ് വേറൊരുത്തൻ തരുന്ന സുഖത്തിനു വേണ്ടി ഇറങ്ങി തിരിച്ചത്..!
“ഈശ്വരാ…..” നെഞ്ചിൽ കാരമുള്ള് കുത്തുന്ന വേദന. തൊണ്ടയിൽ നിന്ന് ഉമിനീര് താഴേക്ക് ഇറങ്ങാത്ത തടസ്സമുള്ള വേദന. ശ്രീയുമൊത്തുള്ള ഒരു ഓർമകളാണ് മനസ്സിൽ വിങ്ങി വന്നത്. തന്നെയിത്രയധികം സ്നേഹിക്കുന്ന ഏട്ടൻ. ഞാൻ ചെയ്യുന്നതോ ഏട്ടന്റെ സ്നേഹത്തോട് ചെയ്യുന്ന നിന്ദ.
കഴിഞ്ഞ തവണ നടന്ന ചെയ്തുകൂട്ടൽ ഓർത്തു പോലും എനിക്കിത്ര കുറ്റ ബോധം തോന്നിയിട്ടില്ല. പക്ഷെ ഇത്… ഇതങ്ങനെയല്ല. ശ്രീ അറിയുന്നില്ല ഞാൻ പോകുന്നത്.