കുളിച്ച് ഒരുങ്ങി ഏറ്റവും ഭംഗിയുള്ള സാരിയുടുത്ത് കണ്ണാടിനോക്കി സ്വയം തൃപ്തിയും ആത്മവിശ്വാസവും വരുത്തി തിരിഞ്ഞപ്പോള്‍ തൊട്ടുപിമ്പില്‍ ഭവാനി നില്‍ക്കുന്നു.
“സുന്ദരിക്കോത എങ്ങോട്ടാ?
അവള്‍ ചോദിച്ചു.
“എന്നെ ഇന്ന്‍ ഒരു കൂട്ടര് കാണാന്‍ വരുന്നുണ്ട്,”
ജാനകി അവളുടെ കവിളില്‍ പിച്ചി.
“ദുല്‍ക്കര്‍ സല്മാനാണോ?”
ജാനകിയുടെ നേരെ കണ്ണിറുക്കിക്കാണിച്ചുകൊണ്ട് ഭവാനി ചോദിച്ചു.
“അല്ല പ്രണവ് മോഹന്‍ലാല്‍,”
“പ്രണവ് ആയാലും ദുല്‍ക്കര്‍ ആയാലും ഇങ്ങോട്ട് പോരുമ്പം നല്ല പൈനാപ്പിള്‍ കേക്ക് വാങ്ങി വന്നേക്കണം,”
സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ജാനകിയെ നോക്കി ഭവാനി പറഞ്ഞു.
“പറഞ്ഞത് കേട്ടോ അമ്മേ?”
ജാനകിയുടെ സ്കൂട്ടര്‍ ഗേറ്റിനടുത്ത് എത്തിയപ്പോള്‍ ഭവാനി വിളിച്ചു ചോദിച്ചു.
“കേട്ടു,”
ജാനകി തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.
“കാക്ക കാട്ടമല്ലേ? മേടിച്ചോണ്ട് വന്നേക്കാം. പിന്നെ ആ മോബൈലേ തൊട്ടുപോയേക്കരുത്. നീ എന്നതൊക്കെയാ കാണ്ന്നേന്നു എനിക്കറിയാം,”
അമ്മയുടെ വാക്കുകള്‍ക്ക് മുമ്പില്‍ ഞെട്ടാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു.
സ്കൂട്ടറില്‍ കുതിക്കുമ്പോള്‍ ജാനകി ഡോക്റ്റര്‍ ജോയല്‍ സെബാസ്റ്റ്യന്‍റെ വാക്കുകള്‍ വീണ്ടും ഓര്‍ക്കുകയായിരുന്നു.
“ജാനകി…”
മോഹനനെ പരിശോധിച്ച് കഴിഞ്ഞ് തന്നെ മാത്രം കണ്‍സല്‍റ്റിംഗ് റൂമിലേക്ക് വിളിപ്പിച്ച് അന്ന് അയാള്‍ ചോദിച്ചു.
“ജാനകിയോടു ഭര്‍ത്താവ് എങ്ങനെയാണ്. ഫ്രണ്ട് ലി ആയാണോ എപ്പോഴും? അതോ?”
“സ്നേഹമാണ് സാര്‍. എനിക്ക് നെഗറ്റീവ് പറയാന്‍ ഒന്നുമില്ല…”
അയാള്‍ അവളെ ഒരു നിമിഷം നോക്കി.
“നോക്കൂ ജാനകി,”
അയാള്‍ ഗൌരവത്തില്‍ പറഞ്ഞു.
“ഡോക്റ്ററെ വിശ്വസിക്കണം. രോഗിയും രോഗിയുടെ ഏറ്റവുമടുത്തയാളും…വിശ്വസിച്ച് എല്ലാം പറയണം…ഒളിക്കാതെ..എന്നാലേ…”
“ഡോക്റ്റര്‍..എന്താണ്…ചേട്ടന്…”
“മോഹനന് മറ്റാരെ …അതായത് എക്സ്ട്രാമാരിറ്റല്‍ ആയി..വേറൊരു പെണ്ണിനോട്…”
“ഇല്ല..ഇല്ല ഡോക്റ്റര്‍…”
“ഇനി ഉണ്ടെന്നറിഞ്ഞാല്‍ ജാനകി എങ്ങനെ പ്രതികരിക്കും?”
ജാനകി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
“എന്‍റെ ദൈവമാണ് മോഹനേട്ടന്‍…”
അവള്‍ പറഞ്ഞു തുടങ്ങി.