എൻ്റെ മൺവീണയിൽ 25 [Dasan]

Posted by

തള്ളി നോക്കി, പഴയതുപോലെ ലോക്ക് ചെയ്തിട്ടില്ല. ഞാൻ അകത്തേക്ക് കയറി, അവൾ കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ഇന്നലെ കണ്ടത് സ്വപ്നമായിരുന്നു എന്ന്. അവളുടെ അടുത്ത് പോയി ഇരുന്നു. തലമുടിയിൽ തലോടി തല ഉയർത്തി അവൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി. ഞാൻ എഴുന്നേറ്റുപോയി വാതിൽ അടച്ചു കുറ്റിയിട്ടു. ഇനി ഈ മുറിയിൽ നടക്കുന്നതൊന്നും പുറത്ത് അറിയണ്ട, ഒന്ന് തന്നാലും ആരും അറിയില്ല. അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.
ഞാൻ: ഞാൻ അന്ന് ചെയ്തത് അവിവേകമാണ്, അതിന് ഇത്ര ദേഷ്യം പെടേണ്ട കാര്യമില്ലായിരുന്നു. ഇനി എൻറെതാണെന്നുള്ള ഒറ്റ ധൈര്യത്തിൽ ആയിരുന്നു ഞാൻ അങ്ങനെ ചെയ്തത്. നമ്മൾ രണ്ടുപേരും ഒന്നാണെന്നുള്ള ഒരു തോന്നലാണ് അങ്ങനെ പറ്റി പോയത്, അത് ഒരു അപരാധം ആണെങ്കിൽ എന്നോട് ക്ഷമിക്കുക. ഇനി അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം. ഞാൻ ചെയ്തത് ശരിയാണെന്ന് വാദിക്കുന്നില്ല, ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്. അതിന് ഇത്രയും വലിയ ദേഷ്യമോ വെറുപ്പോ കാണിക്കേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ പല പ്രാവശ്യം, എൻറെ തെറ്റ് ഏറ്റുപറയാനും ക്ഷമ ചോദിക്കാനും വേണ്ടിയാണ് വിളിച്ചിരുന്നത്. അത് കേട്ട ഭാവം പോലും നടിക്കാതെ, ഞാൻ എന്തോ മഹാ അപരാധം ചെയ്ത പോലെ എന്നോട് വെറുപ്പും ദേഷ്യവും കാണിച്ചു. അതിലൊന്നും എനിക്ക് വിഷമമില്ല, കൂടുതലൊന്നും പറയാൻ എനിക്കില്ല. ഞാൻ അന്നേ നിങ്ങളോട് പറഞ്ഞതാണ്, നിങ്ങൾക്ക് ഞാൻ ചേരില്ല എന്ന് പക്ഷേ നിങ്ങൾ അത് അംഗീകരിച്ചില്ല. നിങ്ങളുടെ നോട്ടത്തിൽ ഞാനൊരു അപഹാസ്യ കഥാപാത്രമായി മാറിയേക്കാം, എനിക്കതിൽ വിഷമം ഇല്ല. ഞാൻ ഒരു അന്തർമുഖനാണെന്ന് പറയുന്നവർ ഉണ്ടാവാം. എൻ്റെ കാരക്ടർ അങ്ങനെ ആയിപ്പോയി. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല, ഞാൻ ഉണ്ടെന്നു കരുതി പുറത്തേക്കിറങ്ങാതിരിക്കണ്ട. ആദ്യം ഒരുത്തി പോയി, അത് എൻറെ കുറ്റം കൊണ്ടാണെന്ന് ചിലർ പറയുന്നു. അത് എന്തെങ്കിലുമാകട്ടെ, ഇനി ഇതും എന്തെങ്കിലുമാകട്ടെ. പക്ഷേ ഇനി ഞാനൊരു ഒളിച്ചോട്ടത്തിന് തയ്യാറല്ല. എത്രത്തോളം ഇവിടെ നിൽക്കാൻ പറ്റുമോ അത്രത്തോളം ഞാൻ ഇവിടെ നിൽക്കും. എല്ലാം നിങ്ങളുടെ തീരുമാനത്തിന് വിടുന്നു, എങ്ങനെ വേണമെങ്കിലും തീരുമാനിക്കാം. ഇതൊക്കെ തുടങ്ങുന്നതിനുമുമ്പേ ഞാൻ എല്ലാവരോടും പറഞ്ഞതാണ്. എന്ത് തീരുമാനമെടുത്താലും എനിക്ക് വിഷമം ഇല്ല എന്നു പറയുന്നില്ല വിഷമമുണ്ട്, എന്നാലും നിങ്ങളുടെ സന്തോഷത്തിനുവേണ്ടി ഞാൻ അത് അംഗീകരിക്കും. എന്നെ ലോകം മുഴുവൻ അന്തർമുഖനെന്നൊ മറ്റുള്ളവർക്കുവേണ്ടി കല്യാണം ഉറപ്പിക്കുന്നവനെന്നോ വിളിച്ചോട്ടെ, എനിക്കതിൽ വിഷമം ഇല്ല. ഇത്രയും പറഞ്ഞില്ലെങ്കിൽ എൻറെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവില്ല. എന്നാൽ ശരി.
ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി, അവൾ അതേ ഇരിപ്പിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോൾ അമ്മ ഒരു ഗ്ലാസ് ചായയുമായി വന്നു, അതു മേടിച്ചു.
ഞാൻ: അച്ഛൻ എന്തിയേ?
അമ്മ: ഇപ്പോൾ ഇറങ്ങിയതെ ഉള്ളൂ, എട്ടു മണിക്ക് മുമ്പായി ചെന്ന് ഒപ്പിടണം.
ചായ കുടിച്ച് ഗ്ലാസ് ടേബിളിൽ വച്ച് ഞാൻ താമസിക്കുന്ന വീട്ടിലേക്ക് പോയി. സുധിയുടെ വണ്ടി കൊണ്ടുപോയി കൊടുക്കണം. സുധിയെ വിളിക്കാൻ മൊബൈൽ ഇല്ല, അത് ശരിയാക്കാൻ കൊടുക്കണോ അതോ പുതിയത് ഒരെണ്ണം വാങ്ങണം എന്നുള്ള കൺഫ്യൂഷനിലാണ്. അത്യാവശ്യത്തിന് ഒരു ചെറിയ മൊബൈൽ വാങ്ങാം. ഇന്ന് തന്നെ വാങ്ങണം. ഞാൻ പെട്ടെന്ന് റെഡിയായി വണ്ടിയുമെടുത്ത് ടൗണിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അമ്മ വന്നു.
അമ്മ: മോനെ ഭക്ഷണം കഴിച്ചില്ലല്ലൊ?

Leave a Reply

Your email address will not be published. Required fields are marked *