അല്പനിമിഷത്തെ സംസാരത്തിനൊടുവിൽ അമ്മയ്ക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പുവശം മനസിലായി.
ശേഷം ഒരു നിലവിളക്കുമായിവന്ന് വൈഗയെ അകത്തേക്ക് ക്ഷണിച്ചു.
“ദൈവമേ ഇനിയതിന്റെ പിന്നാലെ എന്ത് മാരണമാണാവോ കേറിവരുന്നത്.”
മുറിയിലേക്ക് കയറി അർജ്ജുൻ ബെഡിൽ തളർന്നിരുന്നു.
അല്പനിമിഷം കഴിഞ്ഞപ്പോൾ വൈഗ തന്റെ ലാപ്ടോപ്പുമായി ബെഡ്റൂമിലിരിക്കുന്ന അർജ്ജുവിന്റെ അരികിലേക്ക് വന്നു.
“പോരുന്നതിന് മുൻപേ ഓഫീസിൽ നിന്ന് ഞാനെടുത്ത ചില അക്കൗണ്ട്സ് ഡീറ്റൈൽസാണിത്. ഏട്ടൻ ഇതൊന്നു നോക്ക്.”
വൈഗ തന്റെ ലാപ്ടോപ്പ് അർജ്ജുവിന് നേരെനീട്ടി. ക്രിസ്റ്റീഫർ എന്നയാളുടെ അക്കൗണ്ടിൽനിന്ന് കഴിഞ്ഞ മൂന്ന് മാസങ്ങളിലായി നീനയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് ഒഴുകിയിരുന്നതെന്ന് കാണാൻ കഴിഞ്ഞു.
“വൈഗ, ഏകദേശം അൻപത് ലക്ഷം രൂപയോളം മൂന്ന് മാസങ്ങളിൽ ഈ അക്കൗണ്ടിലേക്ക് കയറിയിട്ടുണ്ട്. ഈ പണമൊക്കെ നീന എന്തുചെയ്യുന്നു ?”
സംശയത്തോടെ അവൻ ചോദിച്ചു.
“നീന ആത്മഹത്യ ചെയ്തതാവില്ല. കരുതിക്കൂട്ടി ആരോ…”
വൈഗ ഊഹിച്ചെടുത്തു.
“ക്രിസ്റ്റീഫർ ആരാ? “
“ഞാനും കണ്ടിട്ടില്ല. എന്നാ ഓഫീസിലെ മിക്ക പണമിടപാട് നടത്തുന്നത് ഇയാളാണ്.”
“ഒന്നന്വേഷിച്ചാലോ ?”
തന്റെ താടിയിലൂടെ വിരലോടിച്ചുകൊണ്ട് അർജ്ജുൻ ചോദിച്ചു.
“ഒരു സിസിടിവി പരിശോധിച്ചപ്പോൾ കിട്ടിയ സമ്മാനം ഇങ്ങനെയാണെകിൽ ക്രിസ്റ്റീഫറുടെ പിന്നാലെ പോയാൽ ജീവൻതന്നെ ചിലപ്പോൾ നഷ്ടപ്പെടും. അതുവേണോ ഏട്ടാ.?”
വൈഗ ചോദിച്ചു.
“ഒരു റിപ്പോർട്ടറുടെ ലൈഫ് ഇങ്ങനെയൊക്കെത്തന്നെയാണ്. നിനക്ക് പറ്റുമെങ്കിൽ നിന്നോ?”