തല മുതിർന്നവർ സംസാരിക്കുന്നതിനിടയിൽ ഇളയവർ സംസാരിക്കാൻ പാടില്ല എന്ന അലിഖിത നിയമം അവിടെ നിലനിൽക്കുന്നുണ്ടായിരുന്നെങ്കിലും, ഒരുപക്ഷേ എന്റെ വിവാഹക്കാര്യമായതുകൊണ്ടാകാം അവളുടെ അഭിപ്രായത്തിനു ഏവരും കാതു കൂർപ്പിച്ചു…
”ചെക്കന് വാട്ട്സാപ്പും ഫേസ്ബുക്കും ഒന്നും തന്നെയില്ല…”
കൊടുമ്പിരികൊണ്ടിരുന്ന ചർച്ച ഒരു നിമിഷം നിശബ്ദമായി… എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി…
”വാട്ട്സാപ്പും ഫേസ്ബുക്കുമില്ലാത്ത ചെക്കനോ… അതും ഇന്നത്തെ കാലത്ത്… അതിലെന്തോ കാര്യമായ പ്രശ്നമുണ്ടല്ലോ…”
തീന്മേശയിൽ തന്റെ സ്മാർട്ട്ഫോണിൽ തോണ്ടിക്കളിച്ചുകൊണ്ടിരുന്ന മുത്തശ്ശി അവളുടെ അഭിപ്രായത്തിനു പിന്തുണയേകിക്കൊണ്ട് തന്റെ ഫേസ്ബുക്കിൽ കയറി സ്റ്റാറ്റസ് കുറിച്ചു…
”ഫീലിംഗ് കൺഫ്യൂസ്ഡ്…”
അതിനെ പിന്താങ്ങിക്കൊണ്ട് മൂത്ത അമ്മായി തന്റെ വാക്കുകൾ തിരുത്തിക്കുറിച്ചു…
”എനിക്കപ്പഴേ തോന്നി ഒരു കള്ള ലക്ഷണം… ഞാൻ പിന്നെ പറയണ്ടാന്നു കരുതി….”
കൂട്ടിനു ഇളയ അമ്മായിയും…
”അതെ… ആ കഴുത്തിൽ കണ്ടതു മുക്കു പണ്ടമാണോ എന്നെനിക്കും ഒരു സംശയമുണ്ടായിരുന്നു….”
ആദ്യത്തെ പെണ്ണുകാണൽ ആയതുകൊണ്ടാണോ അതോ എന്റെ മനസ്സിൽ ആ മുഖം പതിച്ചുപോയതുകൊണ്ടാണോ എന്നറിയില്ല… അവരുടെ വാക്കുകളിൽ എന്നിലൊരു നിരാശ പടർന്നുപിടിച്ചു…