ശോശന്നയുടെ ഉത്തമഗീതം
Shoshannayude Uthamageetham | Author : Miha
അങ്ങ് ദൂരെ നിന്ന് ഒരല്പം വെട്ടം വരുന്നുണ്ട്. വളരെ പതിയെ അത് കിഴക്കേമലയുടെ മുകളിലൂടെ അരിച്ചുകയറുന്നേയുള്ളൂ. നോക്കെത്തുന്ന ദൂരത്ത് മുഴുവനും ഇരുട്ടാണ്. വൈകാശിയിലെ പ്രഭാതങ്ങൾക്ക് എന്നും മഞ്ഞ് കനത്തുകൂടി പരന്നുകിടക്കുന്ന ഇരുണ്ട നിറമാണ്! ഓർമ്മവച്ച കാലം മുതൽ ഞാൻ എന്നും ഇത് കാണുന്നുണ്ട്.
കഞ്ഞിക്കലത്തിൽ നിന്ന് പൊന്തിവന്ന ആവി ജനലഴികൾ കടന്ന് ആ ഇരുട്ടിലേക്ക് അലിഞ്ഞ് ചേരുന്നത് കണ്ടപ്പോൾ ഞാൻ അമ്മയെ ഓർത്തു. വെളുപ്പിനെ അമ്മ ഒറ്റക്ക് അടുക്കളയിൽ വിയർത്ത് വയ്യാതാകുന്നത് കണ്ടതിൽ പിന്നെയാണ് ഞാനും പ്രഭാതങ്ങൾ കാണുന്നത് സ്ഥിരമായത്. അമ്മയെ സഹായിക്കാൻ.
എന്നെങ്കിലും ഒരിക്കല്‍ എന്റെ സ്വപ്നമോളും അതുപോലെ എന്നെ സഹായിക്കാൻ വരുമായിരിക്കും. അവൾക്കിപ്പോൾ പന്ത്രണ്ട് വയസ്സായി. ഇതുവരെ അങ്ങനെ വന്നിട്ടില്ല, ഉറക്കപ്രാന്തി. ദൂരങ്ങളിൽ വീടുകളിലെ മഞ്ഞവെളിച്ചങ്ങൾ മിന്നാമിനുങ്ങുകളെപ്പോലെ തിളങ്ങിനിന്നു…. തോട്ടങ്ങളില്‍ പണിക്കു പോകുന്നവരുടെ നിഴലുകൾ ഇരുട്ടിൽ ശാന്തമായി ഒഴുകിനീങ്ങി…..
വർക്കിച്ചായൻ എഴുന്നേറ്റിട്ടില്ല. ഇന്ന് കാലത്ത് നേരത്തേ പോകണമെന്ന് ഇന്നലെ പറഞ്ഞിരുന്നു. മുതലാളിക്ക് കൊച്ചിക്ക് പോകാനുണ്ട്. കൂടെ പോകണം. പക്ഷേ ഞാന്‍ വിളിക്കാതെ എഴുന്നേക്കില്ലല്ലോ. എങ്ങാനും വൈകിയാൽ അതിനുള്ള തെറിയും ചവിട്ടും എനിക്കുള്ളതാണ്.
വെട്ടം അല്പം പരന്നുകഴിഞ്ഞപ്പോൾ കുളിക്കാനുള്ള വെള്ളം അടുപ്പത്ത് വച്ച് ഞാന്‍ അയാളെ ചെന്ന് വിളിച്ചെഴുന്നേൽപ്പിച്ചു. ഇന്നലെ കുടിച്ച റാക്കിന്റെ നാറ്റം അപ്പോഴും അയാൾക്കുണ്ടായിരുന്നു. എനിക്ക് മനംപിരട്ടി വന്നു. ഇന്നലത്തെ രാത്രി…. കഴുത്തിലെ കടി കൊണ്ട പാട് കാലത്ത് കണ്ണാടിയിൽ നോക്കിയപ്പോഴാണ് കണ്ടത്! വേണ്ട വേണ്ട എന്ന് ഞാന്‍ ഒരുപാട് പറഞ്ഞതാണ്.