ശാരദ ടീച്ചർ സ്കൂളിലെ കടുപ്പക്കാരിയാണ്. പ്ലസ് ടു സയൻസ്ക്ലാസ്സിൽ ടീച്ചർ കയറിയാൽ പിന്നെ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദതയാണ്. സാരിയുടെ മടക്കുകൾ പോലും തെറ്റാതെ, ഗൗരവം വിടാത്ത മുഖവുമായി അവർ ബ്ലാക്ക് ബോർഡിന് മുന്നിൽ നിൽക്കുമ്പോൾ ആരും ഒന്ന് വിറയ്ക്കും.
പക്ഷേ, അതേ ക്ലാസ്സിലെ അവസാന ബെഞ്ചിൽ ഇരിക്കുന്ന വിനുവിന് ആ വിറയൽ കുറച്ച് കൂടുതലാണ്. കാരണം, ശാരദ ടീച്ചർ അവന്റെ അമ്മയാണ്.
“വിനു, എഴുന്നേൽക്ക്…” ടീച്ചറുടെ ശബ്ദം ക്ലാസ്സിൽ മുഴങ്ങി.
വിനു പതറിപ്പോയി. “അമ്മേ… അല്ല ടീച്ചർ…” അവൻ വിക്കി.
“ഇന്നലെ തന്ന പ്രോബ്ലം ചെയ്തോ?”
“അത്… ഞാൻ… നോക്കി, പക്ഷേ മനസ്സിലായില്ല.”
ക്ലാസ്സിൽ ചിലർ അടക്കിപ്പിടിച്ചു ചിരിച്ചു. ശാരദ ടീച്ചറുടെ മുഖം കടുത്തു. “പതിനെട്ടു വയസ്സായി നിനക്ക്. ഒരു ഉത്തരവാദിത്തവുമില്ല. പോയി പുറത്ത് നിൽക്ക്.”
സ്വന്തം മകനാണെന്ന പരിഗണനയൊന്നും അവർ കൊടുക്കാറില്ല. വിനു തലയും താഴ്ത്തി പുറത്തേക്ക് നടന്നു. ഈ സമയത്താണ് ക്ലാസ്സിലെ ‘തല്ലിപ്പൊളി’ സംഘം അവനെ ശ്രദ്ധിക്കുന്നത്. അജിത്ത്, നിതിൻ, സച്ചിൻ, രാഹുൽ. പണത്തിന്റെ ഹുങ്കും പത്തൊൻപത് വയസ്സിന്റെ ചോരത്തിളപ്പുമുള്ള നാലംഗ സംഘം. അവർ പ്ലസ് ടു തോറ്റ് വീണ്ടും റീ അഡ്മിഷൻ ആണ് അതിനു കാരണവും ടീച്ചർ തന്നെയാണ്.
ചെറിയൊരു ഫ്ലാഷ് ബാക്ക് പറയാം. അജിത്തും സംഘവും ശാരദ ടീച്ചറുടെ കടുത്ത ശത്രുക്കളായി മാറിയതിന് വ്യക്തമായ കാരണമുണ്ട്. കഴിഞ്ഞ വർഷം പരീക്ഷാ ഹാളിൽ വെച്ച് അജിത്തും നിതിനും കോപ്പിയടിക്കുന്നത് ശാരദ ടീച്ചർ കയ്യോടെ പിടികൂടി.