.. ഇല്ല അങ്ങനൊന്നുമില്ല ..
പള്ളിയിൽ പോയി വരുമ്പോൾ ആന്റണിക്ക് എല്ലാ ഞായറാഴ്ചകളിലും ഉണ്ടാകാറുള്ള ഒരു ഒറ്റപ്പെടൽ വികാരം ഉണർന്നുവന്നു.മറ്റുള്ള ദിവസങ്ങളിൽ ജോലി ഉള്ളത് കൊണ്ട് മറ്റൊന്നും അറിയാറില്ല .പക്ഷെ ഞായറാഴ്ച്ച വല്ലാത്തൊരു അനുഭവമാണ് .ഡിപ്രഷൻ ഏതു നിമിഷത്തിലാണ് തന്നെ പിടികൂടുന്നതെന്ന് അയാൾക്ക് ഇപ്പോഴും പിടുത്തം കിട്ടിയിട്ടില്ല.
ഏകാന്തമായ വീട്ടിന്റെ വാതിൽ തുറക്കുമ്പോഴാണോ, അതോ പെണ്ണിന്റെ ഗന്ധമേറ്റിട്ടില്ലാത്ത അടുക്കളയിലേയ്ക്കു കടക്കുമ്പോഴാണോ, അതോ ഒറ്റയ്ക്കിരുന്ന് താൻ സ്വന്തമുണ്ടാക്കിയ പ്രാതൽ കഴിക്കുമ്പോഴാണോ അറിയില്ല. ആദ്യമെല്ലാം വിചാരിച്ചത് സാധാരണ എട്ടുമണിയ്ക്ക് ഭക്ഷണം കഴിക്കാറുള്ള താൻ ഞായറാഴ്ച അച്ചന്റെ കുർബാനയെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേയ്ക്ക് ഉണ്ടാക്കി തരാൻ വേറെ ആരുമില്ലെന്നുള്ള ഒഴിഞ്ഞ വയർ നടത്തുന്ന കലാപം മൂലമാണെന്നായിരുന്നു.
എന്തായാലും വീട്ടിൽ ചെന്നിട്ടു വേറെ പരിപാടിയൊന്നുമില്ലാത്തതു കൊണ്ട് ആന്റണി ചായക്കടയിൽ കേറി ചായയും പൊറോട്ടയും ഗ്രെവിയും കഴിച്ചിട്ടു വീട്ടിലേക്കു നടന്നു .എന്തൊക്കെയോ ആപത്ത് വാരാനുള്ളത് പോലെ അയാളുടെ മനസ്സ് പറഞ്ഞു .പറഞ്ഞറിയിക്കാൻ പറ്റാത്തോരു മാനസികാവസ്ഥയിൽ അയാൾ അലമാരയിൽ നിന്നും കുപ്പിയെടുത്ത് രണ്ടെണ്ണം ഒഴിച്ചടിച്ചിട്ട് നേരെ കട്ടിലിലേക്ക് കിടന്നു .
സാറയെ കണ്ടിരുന്നില്ലെങ്കി ഇത്രയും വിഷമം തോന്നില്ലായിരുന്നു എന്നയാൾക്ക് തോന്നി .ജോലിയുള്ള ദിവസമായിരുന്നെങ്കി കുഴപ്പമില്ലായിരുന്നു .മാനസിക സംഘർഷം താങ്ങാനാകാതെ ആന്റണി ഉരുകി .കുർബാനയിൽ അച്ഛൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലോർത്തു കൊണ്ട് അയാൾ പ്രാർത്‌ഥനയിൽ മുഴുകി .