നല്ല രസമുള്ള, ശാന്തമായ അന്തരീക്ഷം.
പെട്ടെന്നാണ് വീടിനുള്ളിൽ നിന്ന് അമ്മയുടെ അലർച്ച കേട്ടത്.
“ഈശ്വരാ… വെച്ചാൽ വെച്ചോടത്തു കാണില്ലല്ലോ ഒരു സാധനവും! ഇതിപ്പോ എവിടെപ്പോയി കിടക്കുവാണോ എന്തോ?”
അമ്മയുടെ ശബ്ദം കേട്ട് ഞങ്ങൾ നാലുപേരും പരസ്പരം നോക്കി.ചേച്ചി ഗ്ലാസ് താഴെ വെച്ച് അകത്തേക്ക് നോക്കി വിളിച്ചുചോദിച്ചു:
“എന്താ തള്ളേ… നിങ്ങക്ക് വല്ല പ്രാന്തും മറ്റോ ആയോ? കിടന്നു കാറുന്നതെന്തിനാ?”
ചേച്ചിയുടെ ചോദ്യം തീർന്നതും അമ്മ ദാ വരുന്നു, നിലം ചവിട്ടി മെതിച്ച് സിറ്റൗട്ടിലേക്ക്.
മുഖത്താണെങ്കിൽ വല്ലാത്തൊരു വെപ്രാളം.
“ഞാൻ ഇന്നലെ വൈകുന്നേരം കൊണ്ടുവന്ന ആ നീല ഫയൽ… ഹോസ്പിറ്റലിലെ ഫയൽ… അത് ആരെങ്കിലും കണ്ടോ?”
അമ്മയുടെ ചോദ്യം കേട്ട് ഞങ്ങൾ നാലുപേരും ഒരുപോലെ ചുമൽ കുലുക്കി.
“ഇല്ല…”
അതുകണ്ടതും അമ്മയുടെ സമനില തെറ്റിയപോലെയായി.
“എന്നാ അതൊന്ന് തിരയാൻ സഹായിക്കീൻ മനുഷ്യരേ… സമയം പോണു…”
അമ്മയുടെ ശബ്ദത്തിൽ ടെൻഷൻ നിറഞ്ഞുനിന്നു.
“അതിന് അമ്മ എന്തിനാ ഇത്ര ടെൻഷനാവുന്നേ? ആ ഫയൽ അവിടെ എവിടെയെങ്കിലും കാണുമല്ലോ.”
ഞാൻ നിസ്സാരമായി ചോദിച്ചു.
“അതല്ലടാ… അനു വരുന്നുണ്ട്… ഇപ്പോ എത്തും.”
“ഏത് അനു?”
ഞാൻ വീണ്ടും ചോദിച്ചു.
“അനു ചൈതന്യ!”
അത്രയും പറഞ്ഞ് അമ്മ മറുപടിക്ക് കാത്തുനിൽക്കാതെ അകത്തേക്കോടി.
അനു ചൈതന്യയോ?
എനിക്കൊന്നും മനസ്സിലായില്ല. ഞാൻ സംശയത്തോടെ ചേച്ചിയേയും ഏട്ടത്തിയേയും നോക്കി. ആ പേര് കേട്ടതും അവരുടെ രണ്ടുപേരുടെയും മുഖം ഗ്യാസ് പോയ ബലൂൺ പോലെ ചുരുങ്ങിയിരുന്നു. കയ്യിലിരുന്ന ഗ്ലാസ് താഴെ വെച്ച് അവർ അന്ധാളിച്ച് നിൽക്കുകയാണ്.