അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടത്. ടയർ ചരലിൽ ഉരസുന്ന ആ ശബ്ദം കേട്ടതും വീടിനുള്ളിലെ ബഹളം പാടെ നിലച്ചു.
പിൻ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.
ഞാൻ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. അമ്മയുടെ മുഖത്ത് അതുവരെ ഉണ്ടായിരുന്ന വെപ്രാളം മാറി, പകരം ഒരു വല്ലാത്ത ഭയം നിഴലിച്ചു. ചേച്ചിയും ഏട്ടത്തിയും അനങ്ങാൻ പോലും കഴിയാതെ, ശ്വാസമടക്കിപ്പിടിച്ച് വാതിലിന് നേരെ നോക്കി നിൽക്കുന്നു. അവരുടെ മുഖം വിളറി വെളുത്തിരുന്നു.
അച്ഛൻ കയ്യിലിരുന്ന സാധനങ്ങൾ മടക്കി വെച്ച്, നേരെ നിന്ന് ഷർട്ട് ഒക്കെ ഒന്ന് ശരിയാക്കി, ഒരു സൈനികനെപ്പോലെ അറ്റൻഷനായി നിൽക്കുന്നു.
ആ മുഖങ്ങളിലെ ഭാവമാറ്റം കണ്ടപ്പോൾ എനിക്കും ഉള്ളിലൊന്ന് കാളിയതുപോലെ തോന്നി. വരുന്നത് ആരായാലും ചില്ലറക്കാരിയല്ല എന്ന് ഉറപ്പ്!
ഒരൊറ്റ ശ്വാസത്തിൽ ഞങ്ങളെല്ലാവരും കൂടി പൂമുഖത്തേക്കിറങ്ങി.
മുറ്റത്തെ കരിങ്കൽ പാളികളിൽ ടയറുകൾ അമരുന്ന ശബ്ദത്തോടെ ആ കറുത്ത ഭീമൻ വന്നുനിന്നു. സാക്ഷാൽ റോൾസ് റോയ്സ് കള്ളിനൻ!
പോർച്ചിലെ വെളിച്ചത്തിൽ അതിന്റെ രാജകീയമായ ഗ്രില്ലും ആ തിളക്കവും കണ്ട് എന്റെ ശ്വാസം നിലച്ചുപോയതുപോലെ തോന്നി. വണ്ടിയോടുള്ള എന്റെ ഭ്രാന്ത് കൊണ്ട് ഞാനതിനെ കണ്ണെടുക്കാതെ നോക്കി നിന്നു.
ഇതിലൊക്കെ വന്നിറങ്ങാൻ മാത്രം ആരാണ് ഇവൾ എന്ന അമ്പരപ്പോടെ ഞാൻ ആ കാറിന്റെ ഡോറിലേക്ക് തന്നെ ഉറ്റുനോക്കി.
ഡ്രൈവർ ഓടിവന്ന് പിൻസീറ്റിന്റെ ഡോർ തുറന്നു.