അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
“പക്ഷേ… അവളുടെ മനസ്സ്… അത് ശൂന്യമാണ്. ഒന്നും കാണാൻ കഴിയുന്നില്ല. ഒരു ഇരുണ്ട ഗർത്തം പോലെ. അത് എന്താണെന്ന് അറിയണം. അതിന് കുറച്ചു നേരം കൂടി നമ്മൾ ഇവിടെ നിന്നേ പറ്റൂ. അതിന് വേണ്ടിയാണ് ഞാൻ സമ്മതിച്ചത്…”
“എടി… എന്നാലും അത് വേണ്ടായിരുന്നു… അവൾ നമ്മൾ കരുതുന്ന പോലെയല്ല. എന്തെങ്കിലും ചെറിയ മിസ്റ്റേക്ക് പറ്റിയാൽ… പിന്നെ നമുക്ക് ഇവിടെ നിന്നും ജീവനോടെ പോവാൻ കഴിയില്ല…”
എന്റെ വാക്കുകളിൽ ഭയം നിറഞ്ഞുനിന്നു. ഞാനും നിധിയും പരസ്പരം നോക്കി, എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
“പേടിക്കണ്ട…”
പെട്ടെന്ന് ആമിയുടെ ശബ്ദം കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടിത്തിരിഞ്ഞു.
ഇത്രയും നേരം പേടിച്ചുവിറച്ചു നിന്നിരുന്ന ആമിയല്ല ഇപ്പോൾ മുന്നിൽ. അവളുടെ മുഖത്ത് യാതൊരു ടെൻഷനുമില്ല. വല്ലാത്തൊരു ശാന്തത. കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം.
അവൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.
“ഞാൻ കൂടെയുണ്ടല്ലോ… പിന്നെ എന്തിനാ പേടിക്കുന്നത്…?”
അവൾ വീണ്ടും പറഞ്ഞുതുടങ്ങി:
“പക്ഷേ ഒരു കാര്യം… ഞാൻ ചെയ്യുന്നത് അധികമായാൽ… എന്നെ നിങ്ങൾ അതിൽ നിന്നും പിന്തിരിപ്പിക്കണം… അത് മാത്രം മതി…”
അവൾ പറഞ്ഞതിന്റെ പൂർണ്ണരൂപം എനിക്ക് മനസ്സിലായില്ല. സമയം വൈകുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ദൂരെ നിന്നും മണി മുഴങ്ങി.
അതുകൊണ്ട് കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ, മനസ്സിൽ ആയിരം ആശങ്കകളുമായി ഞങ്ങൾ വെവ്വേറെ റൂമുകളിലേക്ക് വേഷം മാറാനായി നടന്നു.