നോക്കിയ നിമിഷം, എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങിപ്പോയി. ഹൃദയത്തിന്റെ പ്രവർത്തനം ഒരു നിമിഷത്തേക്ക് നിലച്ചതുപോലെ.
അവൾ…
ആരേ പിന്തുടർന്നാണോ ഞങ്ങൾ ഇവിടേക്ക് വന്നത്, ആരെയാണോ ഞങ്ങൾ മലയുടെ വഴിയിൽ കണ്ടത്, അതേ പെണ്ണ്…
ആ വലിയ മരവാതിലിന്റെ മുന്നിൽ, കൈകൾ മാറിൽ പിണച്ചുകെട്ടി അവൾ നിൽക്കുകയാണ്….
കാറ്റിൽ പാറിപ്പറക്കുന്ന വെട്ടിയെതുക്കിയ മുടിയിഴകളും, ഒരു കൊലയാളിയുടെ കൂർമ്മതയുള്ള കണ്ണുകളും.
ഞങ്ങൾ ആരും ഒരക്ഷരം മിണ്ടിയില്ല. മിണ്ടാൻ ശബ്ദം പുറത്തേക്ക് വന്നില്ല എന്നതാണ് സത്യം.
ഞങ്ങളുടെ മൗനം കണ്ട അവൾ സാവധാനം ഞങ്ങൾക്ക് നേരെ നടന്നുടുത്തു. അവളുടെ ഓരോ ചുവടുവെയ്പ്പിലും ആ ഹാളിൽ നിൽക്കുന്ന മറ്റുള്ളവർ ഭയബഹുമാനത്തോടെ തല കുനിച്ചു മാറുന്നത് ഞാൻ കണ്ടു.
അവൾ ഞങ്ങളുടെ തൊട്ടുമുന്നിലെത്തി നിന്നു.
ആ കണ്ണുകൾ ഞങ്ങളെ ഓരോരുത്തരെയും തുളച്ചുകയറുന്നതുപോലെ നോക്കി.
“യാര് ന്നു കേട്ടെൻ…?”
(ആരാണെന്ന് ചോദിച്ചു…?)
അവളുടെ ശബ്ദത്തിന് ഇത്തവണ കാഠിന്യം കൂടിയിരുന്നു.
എന്തെങ്കിലും പറഞ്ഞേ തീരൂ. അല്ലെങ്കിൽ ചിലപ്പോൾ പണി പാളും.
പെട്ടെന്ന് റോസ് വെപ്രാളത്തോടെ മുന്നോട്ട് കയറി. അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് അടുത്തടുത്തു നിൽക്കുന്ന എന്നേയും, ആമിയേയും, നിധിയേയും ചൂണ്ടി.
“അതു… വന്ത്… ഇവർക്ക്…”
റോസ് തമിഴ് അറിയാതെ വിക്കി വിക്കി പറയാൻ തുടങ്ങി.
“ഇവർക്ക് മൂന്നു പേർക്കും… ഇങ്കെ… അഡ്മിഷൻ വേണം… പടിക്കണം… ഫൈറ്റ്…”