അയാൾ പറഞ്ഞ ഓരോ വാക്കും ഞങ്ങൾക്ക് അമൃത് പോലെയാണ് തോന്നിയത്. ദൈവം നേരിട്ട് വന്ന് വഴി കാണിച്ചുതന്നതുപോലെ.
“അണ്ണാ… വീട്… ഇദ്ദേഹത്തിന്റെ വീട് എവിടെയാ…? അഡ്രസ് ഒന്ന് പറയുമോ അണ്ണാ… പ്ലീസ്…”
ഞാൻ അയാളുടെ കൈയിൽ കടന്നുപിടിച്ചു.
അയാൾ ഒന്ന് ആലോചിച്ചു. ശേഷം പോസ്റ്റ് ഓഫീസിന് വെളിയിലേക്ക് വിരൽ ചൂണ്ടി.
“ഇങ്ക ഇരുന്ത് നേരാ പോയി… പഴയ റെയിൽവേ സ്റ്റേഷൻ റോഡ്-ന്ന് കേട്ടാൽ യാരും ചൊല്ലുവങ്കെ… അങ്ക പോയിട്ട് ‘മരതക വില്ല’ എങ്കെന്ന് കേൾക്കണം… കാളിയമ്മൻ കോവിലുക്ക് എതിരേ താൻ അന്ത വീട്… പെരിയ വീട് പാ…”
(ഇവിടെ നിന്ന് നേരെ പോയി… പഴയ റെയിൽവേ സ്റ്റേഷൻ റോഡ് എന്ന് ചോദിച്ചാൽ ആരും പറഞ്ഞുതരും… അവിടെ പോയിട്ട് ‘മരതക വില്ല’ എവിടെയാണെന്ന് ചോദിക്കണം… കാളിയമ്മൻ കോവിലിന് എതിർവശത്താണ് ആ വീട്… വലിയ വീടാ…)
“മരതക വില്ല… പഴയ റെയിൽവേ സ്റ്റേഷൻ റോഡ്…”
ഞാൻ ആ അഡ്രസ് മനസ്സിൽ പലവട്ടം ഉരുവിട്ടു.
“നന്ദി അണ്ണാ… ഒരുപാട് നന്ദി…”
സന്തോഷം കൊണ്ട് എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. കൃതിക പോലും തന്റെ ദേഷ്യം മറന്ന്, താൻ ചീത്തവിളിച്ച ആ വയസ്സനേ അത്ഭുതത്തോടെ നോക്കിനിന്നു. ഞങ്ങൾ തേടി നടന്ന നിധി കൺമുന്നിൽ എത്തിയ സന്തോഷത്തിലായിരുന്നു എല്ലാവരും.
ആ വൃദ്ധൻ നൽകിയ വലിയൊരു സഹായത്തിന് മുന്നിൽ, ഇത്രയും നേരം അയാളോട് കാണിച്ച ദേഷ്യമോർത്ത്
കൃതികയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി.