അത് കണ്ടതും കൃതികയുടെ നിയന്ത്രണം വിട്ടു. ഇത്രയും നേരത്തെ ദേഷ്യവും വിഷമവും എല്ലാം കൂടി അവൾ ആ പാവത്തിന്റെ മെക്കിട്ട് കയറി തീർക്കാൻ തുടങ്ങി.
മുന്നിൽ നിൽക്കുന്നത് മുടിയൊക്കെ നരച്ച ഒരു വയസ്സായ മനുഷ്യനാണെന്ന് പോലും അവൾ നോക്കിയില്ല…
“തനിക്ക് കണ്ണ് കണ്ടൂടെടോ…? മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു നിൽക്കുമ്പോഴാ… നോക്കി നടന്നൂടെ…?”
അവൾ ഉറക്കെ ഒച്ചയെടുത്തു. പോസ്റ്റ് ഓഫീസിലെ നിശബ്ദത കീറിമുറിച്ചുകൊണ്ടുള്ള അവളുടെ ശബ്ദം കേട്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഞങ്ങളെത്തന്നെ നോക്കി.
ആ വയോധികൻ ആകെ ഭയന്നുപോയി. കൈയിലുണ്ടായിരുന്ന ഒരു പഴയ സഞ്ചി നെഞ്ചോട് ചേർത്തുകൊണ്ട് അയാൾ വിറയലോടെ തൊഴുതു.
“അയ്യോ… മന്നിപ്പിങ്കമ്മാ… തെരിയാമ ഇടിച്ചിട്ടേൻ… വയസായിടുച്ചില്ലെ… കണ്ണ് ശരിയാ തെരിയാത് മാ… മന്നിപ്പിങ്കെ…”
(അയ്യോ… ക്ഷമിക്കണം മോളേ… അറിയാതെ ഇടിച്ചതാണ്… വയസ്സായില്ലേ… കണ്ണ് ശരിക്ക് കാണില്ല മോളേ… ക്ഷമിക്കണം…)
അയാൾ തമിഴിൽ ക്ഷമാപണം നടത്തിക്കൊണ്ട് വിറയ്ക്കുന്ന കൈകളോടെ താഴേക്ക് കുനിഞ്ഞു.
“ഇപ്പ എടുത്തു തരേമ്മാ…”
(ഇപ്പൊ എടുത്തു തരാം മോളേ…)
അയാൾ സാവധാനം ആ ഫോൺ നിലത്തു നിന്നും എടുത്തു. ലോക്ക് വീഴാത്തതുകൊണ്ട്, നേരത്തെ ഞങ്ങൾ ആ ഓഫീസർക്ക് കാണിച്ചുകൊടുത്ത പ്രൊഫസറുടെ ഫോട്ടോ അപ്പോഴും സ്ക്രീനിൽ തെളിഞ്ഞുനിൽപ്പുണ്ടായിരുന്നു.
അയാൾ ഫോൺ കൃതികയ്ക്ക് നേരെ നീട്ടി.
എന്നാൽ ദേഷ്യം അടങ്ങാത്ത കൃതിക അയാളുടെ മുഖത്തുപോലും നോക്കാതെ, ഒരു മയവുമില്ലാതെ ആ ഫോൺ അയാളുടെ കയ്യിൽ നിന്നും പിടിച്ചുവാങ്ങി.