അവൻ പതുക്കെ അവളുടെ തോളിൽ കൈവെച്ചു.
ആ സ്പർശനം കിട്ടിയതും ഐഷു പുതപ്പ് വകഞ്ഞുമാറ്റി എഴുന്നേറ്റു. അവളുടെ കണ്ണുകൾ ചുവന്നിരുന്നു. “ഇപ്പൊ എന്തിനാ ഇങ്ങള് വന്നേ?
എന്നോട് മിണ്ടണ്ട എന്നല്ലേ പറഞ്ഞത്! പോ… അങ്ങട് പോ കാക്കു!” അവൾ ആക്രോശിച്ചു കൊണ്ട് അവന്റെ നെഞ്ചിലിട്ട് രണ്ട് കുത്ത് കൊടുത്തു.
”ഡീ… അടങ്ങെടി… ഞാൻ…” ഫൈസി തടയാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല.
”ഞാൻ എന്ത് പണിയാ ചെയ്തേ? എന്നെ കണ്ടാല് ഇങ്ങക്ക് ഇപ്പൊ അറപ്പാണോ? മൂന്ന് ദിവസമായിട്ട് എന്നെ ഒന്ന് നോക്കുന്നുണ്ടോ ഇങ്ങള്?
ആവശ്യത്തിന് മാത്രം മിണ്ടാൻ ഞാനെന്താ ഇങ്ങടെ ജോലിക്കാരിയാണോ?” അവൾ ദേഷ്യം കൊണ്ട് വിറച്ചു. പറയുന്നതിനിടയിൽ അവൾ അവന്റെ കാലിനിട്ട് ഒരു ചവിട്ടും കൊടുത്തു.
“ഇങ്ങക്ക് ഇത്രക്ക് അഹങ്കാരമാണെങ്കിൽ എന്നെ എന്തിനാ ഇങ്ങോട്ട് കൂട്ടി വന്നത്? വഴിയില് എവിടെയെങ്കിലും ഇട്ടിട്ട് പോകാമായിരുന്നല്ലോ!”
അവളുടെ ഓരോ ശകാരവാക്കുകളും ഫൈസിയുടെ നെഞ്ചിൽ തുളച്ചുകയറി. അവൻ അവളെ തടയാൻ ശ്രമിച്ചില്ല. അവളുടെ സങ്കടം മുഴുവൻ തീരട്ടെ എന്ന് അവൻ കരുതി. ഒടുവിൽ തളർന്ന ഐഷു പൊട്ടിക്കരഞ്ഞുകൊണ്ട് ഫൈസിയുടെ നെഞ്ചിലേക്ക് വീണു. അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു.
”ഇനി എന്നോട് ഇങ്ങനെ മിണ്ടാതിരിക്കരുത് കാക്കു… എനിക്ക് സഹിക്കില്ല. എന്നെ തല്ലിക്കോ, പക്ഷെ ഇങ്ങനെ അകറ്റി നിർത്തരുത്…”
അവളുടെ തേങ്ങൽ ഫൈസിയുടെ ഷർട്ട് നനച്ചു.
ഫൈസി അവളുടെ തലയിൽ പതുക്കെ തലോടി. അവൾക്ക് തന്നെ എത്രമാത്രം വേണമെന്ന് അവൻ തിരിച്ചറിഞ്ഞു. അവളോട് പിണങ്ങി ഇരിക്കാനോ അകന്നു നടക്കാനോ തനിക്ക് കഴിയില്ലെന്ന് അവന് ബോധ്യമായി. ആ പഴയ കൂട്ടുകെട്ട് വീണ്ടും തിരിച്ചുവന്നു. പക്ഷേ, ഫൈസി ഉള്ളിൽ ഒരു കാര്യം ഉറപ്പിച്ചു; ഇവളോട് അടുപ്പത്തിൽ ഇരിക്കുമ്പോൾ തന്നെ തന്റെ മനസ്സിനെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ഏക വഴി. അവളോട് അകലം പാലിക്കുന്നത് അവളെ കൊല്ലുന്നതിന് തുല്യമാണെന്ന് അവന് മനസ്സിലായി.