ഐഷു ബാത്ത്റൂമിൽ പോയി ഒന്നിരുന്ന് കരഞ്ഞു. താൻ അത്രയും ആഗ്രഹിച്ചതും സ്നേഹിച്ചതുമായ തന്റെ കാക്ക പെട്ടെന്ന് ഒരു അപരിചിതനായത് അവൾക്ക് ഉൾക്കൊള്ളാനായില്ല. ആ മുറിക്കുള്ളിലെ ഏകാന്തത അവളെ ശ്വാസം മുട്ടിച്ചു. ഫൈസിയുടെ ഈ പെട്ടെന്നുള്ള മനംമാറ്റം തന്റെ ശരീരത്തോടുള്ള മടുപ്പാണോ അതോ തന്നെ വെറുത്തതാണോ എന്ന് അവൾ ആകുലപ്പെട്ടു.
അന്ന് രാത്രിയും ഫൈസി കട്ടിലിന്റെ ഒരറ്റത്ത് തിരിഞ്ഞു കിടന്നു. ഐഷു മറുഭാഗത്ത് കിടന്ന് തേങ്ങി. പക്ഷേ, ഫൈസി അത് കേട്ടില്ലെന്ന് നടിച്ചു. തന്റെ കുടുംബത്തെയും അന്തസ്സിനെയും ഓർത്ത് അവൻ തന്റെ ഹൃദയത്തെ കല്ലുപോലെ ഉറപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. എങ്കിലും, ആ ഇരുട്ടിൽ ഐഷുവിന്റെ വിങ്ങൽ കേൾക്കുമ്പോൾ അവന്റെ ഉള്ളിലും ഒരു ചെറിയ നോവ് അറിയാതെ പടരുന്നുണ്ടായിരുന്നു.
അടുത്ത രണ്ട് ദിവസം ഐഷു ശരിക്കും നിശബ്ദയായിരുന്നു. ഫൈസി വാങ്ങിക്കൊടുത്ത ഭക്ഷണം അവൾ തൊട്ടതുപോലുമില്ല. വിശപ്പില്ലെന്ന് പറഞ്ഞ് അവൾ എപ്പോഴും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിക്കിടന്നു.
ഒരുനേരമല്ലേ എന്ന് കരുതി ആദ്യം അവനൊന്നു സമാധാനിച്ചു. പക്ഷെ ഉച്ച ഭക്ഷണവും അവൾ വേണ്ടെന്ന് വച്ചു..
അവളുടെ ആ വാടിയ മുഖവും ഭക്ഷണം കഴിക്കാത്തതുകൊണ്ട് മെലിഞ്ഞൊട്ടിയ കണ്ണുകളും കണ്ടപ്പോൾ ഫൈസിയുടെ ഉള്ളുലഞ്ഞു. തന്നെ പ്രകോപിപ്പിച്ചവളാണെങ്കിലും, തന്റെ ഐഷുക്കുട്ടി ഇങ്ങനെ തളർന്നിരിക്കുന്നത് കാണാൻ അവന് സാധിക്കുമായിരുന്നില്ല.
ഒടുവിൽ സഹിക്കാനാവാതെ ഫൈസി അവളുടെ അരികിലെത്തി. “ഐഷു… നീയിതെന്താ ഈ കാണിക്കുന്നത്? വല്ലതും കഴിക്ക് പെണ്ണേ,”