ഇടയ്ക്ക് ചിലർ ഞങ്ങളെ നോക്കി ചെറുതായി പുഞ്ചിരിക്കുന്നു.
ഞാൻ ചുറ്റും വീണ്ടുമൊന്ന് നോക്കി. നിധിയൊഴിച്ച് ബാക്കിയുള്ളവരെയൊന്നും അവിടേ കാണാനില്ല…
“എടി, അവരൊക്കെ എവിടെ?”
കണ്ണ് തിരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു. ഫോണിലെ ലോകത്ത് മുഴുകിയിരിക്കുകയായിരുന്നു അവൾ.
”ഹാ… ഒടുവിൽ കുംഭകർണ്ണൻ ഉണർന്നോ?”
”കുംഭകർണ്ണൻ നിന്റെ അച്ഛൻ! മര്യാദയ്ക്ക് കാര്യം പറയടി…”
പറഞ്ഞുതീർന്നതും അവളുടെ കയ്യിൽ നല്ലൊരു നുള്ളും വെച്ചുകൊടുത്തു…
”ആഹ്… വിടഡാ പട്ടി, വേദനിക്കണൂ! ട്രെയിൻ ഇവിടെ കുറച്ചു സമയം നിർത്തുമെന്ന് അനൗൺസ്‌മെന്റ് ഉണ്ടായിരുന്നു. ഇരുന്നിരുന്ന് മടുത്തപ്പോൾ ചായയും പലഹാരങ്ങളും വാങ്ങാനാണ് എന്നൊക്കെ പറഞ്ഞ് പോയതാ അവരെല്ലാം”
“എന്നിട്ട് നീ പോയില്ലേ….. ”
“അതിന് നീയെന്നെ അനങ്ങാൻ സമ്മതിച്ചിട്ട് വേണ്ടേ! എന്റെ മടിയിൽ ഇങ്ങനെ കിടന്നുറങ്ങിയാൽ ഞാൻ എങ്ങനെ എഴുന്നേറ്റ് പോകാനാണ്? എന്തൊരു ഉറക്കമാടാ ഇത്… നിനക്കിനി രാത്രി ഉറങ്ങുകയൊന്നും വേണ്ടേ?”
സത്യത്തിൽ അവളുടെ ചോദ്യത്തിന് എനിക്ക് മറുപടിയില്ലായിരുന്നു…. ഒരു വല്ലാത്ത ക്ഷീണം എന്റെ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണെന്ന് എനിക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്…
ഞാൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു.
സീറ്റിലിരുന്ന ഒരു വെള്ളക്കുപ്പിയുമെടുത്ത് ഞാൻ ലാവറ്ററിയിലേക്ക് നടന്നു. ഉറക്കം കൊണ്ട് മുഖമാകെ വാടിയിരിക്കുന്നു..