കുറച്ചു സമയം കഴിഞ്ഞതും തെരുവിന്റെ അങ്ങേത്തലക്കൽ നിന്ന് ഒരു സൈക്കിളിന്റെ ശബ്ദം കേട്ടു. മങ്ങിയ വെളിച്ചത്തിൽ ഒരു മധ്യവയസ്കൻ സൈക്കിളിൽ വന്ന് വീടിന്റെ ഗേറ്റിന് മുന്നിൽ ഇറങ്ങി…
അയാളെ കണ്ടതും കൃതിക വേഗം ഉമ്മറപ്പടി ഇറങ്ങി അടുത്തേക്ക് ചെന്നു.
“ചാവി?”
പ്രത്യേകിച്ച് മുഖവുരയൊന്നുമില്ലാതെ അവൾ കൈനീട്ടി. തൊട്ടടുത്ത നിമിഷം അയാൾ പോക്കറ്റിൽ നിന്ന് ഒരു താക്കോൽക്കൂട്ടം എടുത്ത് അവളുടെ കൈവെള്ളയിൽ വെച്ചു കൊടുത്തു.
“എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി… ഞാൻ തൊട്ടപ്പുറത്തുള്ള ‘കോവിൽപുരം ‘ എന്ന ഗ്രാമത്തിൽ നിന്നുമാണ് വരുന്നത്. അവിടെയാണ് താമസം.”
അത്രയും പറഞ്ഞ് അയാൾ ഇരുട്ടിലേക്ക് സൈക്കിൾ ചവിട്ടിപ്പോയി. ഉറക്കം കൺപോളകളെ ഭാരമുള്ളതാക്കിയത് കൊണ്ട് അയാളുടെ മുഖം വ്യക്തമായി കാണാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.
കൃതിക വേഗം വന്ന് വാതിൽ തുറന്നു.
“കയറിക്കോ…”
അവൾ പറഞ്ഞു തീരും മുൻപേ ഞങ്ങൾ ബാഗുകളുമെടുത്ത് അകത്തേക്ക് തിരക്കിട്ട് കയറി. ആ നിമിഷം, ദൂരെ ക്ഷേത്രത്തിൽ നിന്നും ഘനഗാംഭീര്യമുള്ള ഒരു മണിക്കിലുക്കം കേട്ടു. അത് ആ നിശബ്ദതയിൽ മുഴങ്ങി നിന്നു….
അകത്തേക്ക് കയറിയപ്പോൾ വ്യത്യസ്തമായി വല്ലാത്തൊരു തണുപ്പ് അനുഭവപ്പെട്ടു.
ലൈറ്റിട്ടപ്പോൾ കണ്ടത് മനോഹരമായ കാഴ്ചയായിരുന്നു. ചുവന്ന കാവിയിട്ട, കണ്ണാടി പോലെ തിളങ്ങുന്ന നിലം. ഭയങ്കരമായ വൃത്തി. എവിടെയും ഒരു പൊടി പോലുമില്ല.
അത്യാവശ്യം പഴക്കമുള്ള വീടാണെങ്കിലും അകത്തെ സോഫയും മേശയും കട്ടിലുകളുമെല്ലാം തിളങ്ങുന്നതായിരുന്നു….