നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

Posted by

 

ഏഴ് പേരുള്ളതുകൊണ്ട് ഒരു കാറിൽ എല്ലാവരും ഉൾക്കൊള്ളില്ലെന്ന് കൃതികയ്ക്ക് മനസ്സിലായി. അവൾ ആ ഡ്രൈവറോട് തമിഴിൽ ഒരു വണ്ടി കൂടി വേണമെന്ന് പറഞ്ഞു.

 

അയാൾ ഉടനെ അല്പം അകലെ പാർക്ക് ചെയ്തിരുന്ന മറ്റൊരു ടാക്സിയിലേക്ക് നോക്കി,

 

“ടേയ് മുത്തു… വണ്ടിയ ഇങ്കെ എട്” എന്ന് കൈകാട്ടി വിളിച്ചു.

 

മുത്തു എന്ന് പേരുള്ള, മെലിഞ്ഞ ഒരു മധ്യവയസ്കൻ കാറുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

ആദ്യത്തെ കാറിൽ സച്ചിൻ, രാഹുൽ, കൃതിക, റോസ് എന്നിവർ കയറി. രണ്ടാമത്തെ കാറിൽ ഞാനും ആമിയും നിധിയും സ്ഥാനം പിടിച്ചു.

വണ്ടിയിൽ കയറിയതും മുന്നിലെ കാറിനെ പിന്തുടർന്ന് ഞങ്ങളുടെ കാറും നീങ്ങി.

 

തഞ്ചാവൂരിലെ ഉറങ്ങാത്ത തെരുവുകളിലൂടെ ഒരു പത്ത് മിനിറ്റ് സഞ്ചരിച്ചപ്പോൾ, അത്യാവശ്യം വലിപ്പമുള്ള, നല്ല വെളിച്ചമുള്ള ഒരു ഹോട്ടലിന് മുന്നിൽ വണ്ടികൾ ബ്രേക്കിട്ടു.

 

ഹോട്ടലിന്റെ മുകളിൽ വലിയ അക്ഷരത്തിൽ

 

“ഹോട്ടൽ തഞ്ചൈ ഭവൻ” എന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു.

 

കാറിൽ നിന്നും എല്ലാവരും ആവേശത്തോടെ പുറത്തേക്കിറങ്ങി. ഞങ്ങൾക്ക് ഭക്ഷണം കഴിച്ച് തിരികെ കൃതിക പറഞ്ഞ സ്ഥലത്തേക്ക് പോകേണ്ടതുള്ളതുകൊണ്ട്, കൃതിക ആ ഡ്രൈവറോട് തമിഴിൽ പറഞ്ഞു:

 

“അണ്ണാ, സാപ്പിട്ടിട്ട് വരലാം… കൊഞ്ച നേരം വെയിറ്റ് പണ്ണുങ്കെ…”

 

അത് കേട്ടതും അയാൾ ഒരു മടുപ്പോടെ, തല ചൊറിഞ്ഞുകൊണ്ട് ഞങ്ങൾ സഞ്ചരിച്ച കാറിലെ ഡ്രൈവറെ ഒന്ന് നോക്കി. ‘ഈ പിള്ളേരുടെ കയ്യിൽ കാശൊക്കെ ഉണ്ടാവുമോ’ എന്നൊരു സംശയം ആ നോട്ടത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *