കൈകൾ രണ്ടും മാറോടു ചേർത്ത് കെട്ടി, മുഖം വീർപ്പിച്ച്, എല്ലാവരോടും തെറ്റി എന്ന മട്ടിൽ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു കളഞ്ഞു കക്ഷി.
അവളുടെ ആ ഇരിപ്പ് കണ്ട് ചിരി വരുന്നുണ്ടെങ്കിലും, കൂടുതൽ പ്രകോപിപ്പിക്കണ്ട എന്ന് കരുതി എല്ലാവരും വായടച്ചു.
മുഖം വീർപ്പിച്ച്, പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു.
ശേഷം മെല്ലെ അവളുടെ അരികിലായി ഇരുന്നു.
ഞാൻ വന്നിരുന്നത് അറിഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. അവളുടെ ആ കുഞ്ഞു പിണക്കം മാറ്റാൻ, ഞാൻ പതിയെ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു.
അവൾ ഒന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല.
എന്നിട്ട് അവളുടെ കാതുകളോട് ചേർന്ന്, കൊച്ചു കുട്ടികളോട് എന്ന പോലെ ഞാൻ പറഞ്ഞു.
“സാരമില്ലെടോ… പോട്ടെ…”
അവൾ മറുപടിയൊന്നും പറഞ്ഞില്ല.
“നമ്മൾ കുറച്ച് നേരം കൂടി കഴിഞ്ഞാൽ ഇറങ്ങാനുള്ള സ്റ്റേഷൻ എത്തും. അവിടെ ഇറങ്ങിയ ഉടനെ, എന്റെ പൊന്നിന് ഞാൻ നല്ല ചൂട് ദോശ വാങ്ങിത്തരാം… പോരേ?”
ദോശ എന്ന് കേട്ടതിനേക്കാൾ, എന്റെ ആ ചേർത്തുപിടിക്കലാണ് അവളെ തണുപ്പിച്ചത്.
അവൾ മെല്ലെ മുഖം തിരിച്ച് എന്നെ നോക്കി. ആ കണ്ണുകളിൽ അപ്പോൾ ഉണ്ടായിരുന്ന ദേഷ്യമൊക്കെ എങ്ങോട്ടോ മാഞ്ഞുപോയിരുന്നു… പകരം, എന്നോടുള്ള അടങ്ങാത്ത സ്നേഹം മാത്രമാണ് അവിടെ തെളിഞ്ഞു നിന്നത്.
അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചാരിയിരുന്ന്, കുറുമ്പോടെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു: