മേശപ്പുറത്തിരുന്ന ബിസ്ക്കറ്റും കേക്കും ചൂണ്ടിക്കാട്ടി ആമിന പറഞ്ഞു.
”ഇതെന്താ പുതിയ ഐറ്റമാണോ ഇളയമ്മേ?” ഫൈസി ഒരു ബിസ്ക്കറ്റ് എടുത്ത് വായിലിട്ടുകൊണ്ട് ചോദിച്ചു.
”അതെ, ബേക്കറിയിൽ പുതുതായി തുടങ്ങിയതാ. ഐഷുവിന് ഇത് ഭയങ്കര ഇഷ്ടമായി. ഇനിയിപ്പോ അവള് പോയി കഴിഞ്ഞാ ഞാനിവിടെ ഒറ്റക്കാവും അല്ലെ ഫൈസി…”
ആമിനയുടെ ശബ്ദത്തിൽ ഒരു ചെറിയ സങ്കടം കലർന്നു.
ഫൈസി ആമിനയുടെ തോളിൽ തട്ടി.
“അതിനെന്താ ഇളയമ്മേ, ങ്ങക്ക് ന്റെ വീട്ടിൽ വന്ന് നിക്കാലോ…അവൾ പഠിച്ചു വലുതാകട്ടെ. ഇളയമ്മ വെറുതെ പേടിക്കണ്ട, ഞാൻ ഉണ്ടല്ലോ കൂടെ. അവളെ അവിടെ സെറ്റാക്കിയിട്ടേ ഞാൻ തിരിച്ചു വരൂ. അവിടെ ഹോസ്റ്റലിലെ വാർഡനോടൊക്കെ ഞാൻ സംസാരിച്ചോളാം.”
”അതൊക്കെ നിന്നെ ഏൽപ്പിച്ചപ്പോൾ എനിക്ക് സമാധാനമായി. പക്ഷെ ആ പെണ്ണിന്റെ ഓരോ വാശികൾ നീ ഒന്ന് സഹിക്കേണ്ടി വരും കേട്ടോ… ബാംഗ്ലൂർ എത്തിയാൽ ഇത് വാങ്ങണം, അത് കാണണം എന്ന് പറഞ്ഞു അവൾ തുടങ്ങും.ശരീരത്തിനുള്ള വലിപ്പം മനസ്സിനില്ല.. ഇപ്പളും കൊച്ചു പിള്ളേരെ പോലാ.. അതും പോരാത്തതിന് മൂക്കിന് തുമ്പത്തെ ദേഷ്യോം വാശിയും..”
ഫൈസി ചിരിച്ചു.
“അതൊക്കെ എനിക്കറിയാം. ഐഷുവിനെ കൈകാര്യം ചെയ്യാൻ എനിക്ക് അറിയാവുന്നത് പോലെ മറ്റാർക്കാ അറിയുക? അവൾ ഇറങ്ങി വരട്ടെ, ഒന്ന് കാണട്ടെ ബാംഗ്ലൂർ പഠിക്കാൻ പോകുന്ന നമ്മുടെ ഐഷുക്കുട്ടിയെ!”
അകത്തെ മുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദവും ഇടയ്ക്ക് ആയിഷ എന്തോ മൂളിപ്പാട്ടു പാടുന്നതും അവർക്ക് കേൾക്കാമായിരുന്നു. നാളത്തെ യാത്രയെക്കുറിച്ചുള്ള ആശങ്കയും ആവേശവും ആ ചെറിയ വീടിന്റെ വരാന്തയിൽ പുകഞ്ഞു കൊണ്ടിരുന്നു.