അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ നിഷ്കളങ്കമായി ഉറങ്ങുന്ന പഴയ ഐഷുക്കുട്ടിയെയാണ് അവന് കാണാൻ കഴിഞ്ഞത്. പക്ഷേ, ആ നിഷ്കളങ്കതയ്ക്കിപ്പുറം വളർന്നുനിൽക്കുന്ന അവളുടെ സ്ത്രീരൂപം അവനെ വല്ലാതെ അസ്വസ്ഥനാക്കി. തന്റെ വികാരങ്ങൾ അതിരുവിടുകയാണോ എന്ന് അവൻ ഭയന്നു.
മനസ്സിനെ കഷ്ടപ്പെട്ട് നിയന്ത്രിച്ച്, അവൻ ഐഷുവിന്റെ കൈ പതിയെ മാറ്റി വെച്ചു. അവൾ അറിഞ്ഞതേയില്ല; ഒരു ചെറിയ മൂളലോടെ അവൾ മറുഭാഗത്തേക്ക് തിരിഞ്ഞു കിടന്നു.
ഫൈസി കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബെഡ് സൈഡ് ടേബിളിൽ ഇരുന്ന ഫോൺ കയ്യിലെടുത്തു.
ഫോൺ കൈയ്യിലെടുത്തപ്പോൾ ഡിസ്‌പ്ലേയിൽ തെളിഞ്ഞത് പരിചയമില്ലാത്ത ഒരു നമ്പറാണ്. ഈ നേരത്ത് ഇതാരായിരിക്കും എന്നാലോചിച്ച് ഫൈസി സംശയത്തോടെ കാൾ അറ്റൻഡ് ചെയ്തു.
”ഹലോ, ഫൈസൽ ആണോ സംസാരിക്കുന്നത്?” അപ്പുറത്ത് ഒരു സ്ത്രീയുടെ ഗൗരവത്തിലുള്ള സ്വരമായിരുന്നു.
”അതെ, ആരാണ്?”
”ഞാൻ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണ് വിളിക്കുന്നത്. നിങ്ങൾ ഇന്നലെ രാവിലെ ബാംഗ്ലൂരിലെ ഒരു കോളേജിൽ വിസിറ്റ് ചെയ്തിരുന്നല്ലോ? അവിടെ നിങ്ങൾ കണ്ട പ്രൊഫസർക്ക് ഇന്ന് കോവിഡ് പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.”
അതുകേട്ടതും ഫൈസിയുടെ നെഞ്ചിലൊരു മിന്നൽ പാഞ്ഞു. അവൻ അറിയാതെ ഒന്ന് ഞെട്ടി.
“എന്ത്! പ്രൊഫസർക്കോ? അപ്പൊ ഇനിയിപ്പോ എന്താ ചെയ്യാ?”
”പേടിക്കേണ്ട കാര്യങ്ങൾ ഒന്നുമില്ല. പക്ഷെ നിങ്ങൾ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുട്ടി ആയിഷയും ഇതിൽ ഉൾപ്പെടും. നിങ്ങൾ ഇപ്പോൾ എവിടെയാണ്?”