പെണ്ണിന് വാശിക്ക് ഒരു കുറവുമില്ല. ബാംഗ്ലൂരിൽ തന്നെ പഠിക്കണമത്രേ! അവിടെ ഏതോ വലിയ കോളേജിൽ അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞു നടക്കുകയാ… എനിക്ക് ഈ കട കഴിഞ്ഞാൽ അവളല്ലേ ഉള്ളു.”
ഫൈസി ചിരിച്ചു.
“അവൾ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ ഇളയമ്മേ, പ്ലസ് ടു കഴിഞ്ഞില്ലേ. അവൾക്ക് ഇഷ്ടമുള്ളത് പഠിക്കട്ടെ.”
”അതൊക്കെ ശരിയാ… പക്ഷെ അവളെ തനിച്ച് അങ്ങോട്ട് വിടാൻ എനിക്കൊരു പേടി. എനിക്ക് ഈ കട ഇട്ടിട്ട് വരാനും പറ്റില്ല. നിനക്കറിയാലോ, നമുക്ക് ആകെയുള്ള ഒരാൾ നീയല്ലേ… അവളെ അവിടെ കൊണ്ടുപോയി ചേർക്കാൻ നീ കൂടെ ഒന്ന് പോകുമോ? നിനക്ക് അവിടെ കടയിൽ തിരക്കുണ്ടാവുമോ എന്ന് പേടിച്ചാ ഞാൻ ചോദിക്കുന്നത്.”
ആമിനയുടെ വാക്കുകളിലെ വിറയൽ ഫൈസി തിരിച്ചറിഞ്ഞു. അവർക്ക് താൻ വെറുമൊരു ജ്യേഷ്ഠസഹോദരന്റെ മകനല്ല, സ്വന്തം മകനെപ്പോലെ ഒരാളാണെന്ന് അവനറിയാം.
ബന്ധം കൊണ്ട് അല്ലെങ്കിൽ പോലും ആയിഷയ്ക്ക് ഒരു ആങ്ങളയുടെ സ്ഥാനം എപ്പോഴും തനിക്കാണെന്ന് അവനും ബോധ്യമുണ്ട്. ഗൾഫിൽ പോയതിന് ശേഷം വന്ന ആ ചെറിയ അകലം ഒഴിച്ചാൽ , ഇന്നും അവൾ അവന് പഴയ ആ കുറുമ്പിയായ ‘ഐഷു’ തന്നെയാണ്.
”അതിനെന്താ ഇളയമ്മേ, ഞാൻ വരാലോ. കടയിൽ പിള്ളേരുണ്ട്, അവർ നോക്കിക്കോളും. എപ്പോഴാ പോകേണ്ടതെന്ന് പറഞ്ഞാൽ മതി.”
”രണ്ടു ദിവസം കഴിഞ്ഞ് അവളുടെ ബർത്ത്ഡേ ആണ്. അത് കഴിഞ്ഞിട്ട് ഉടനെ പോകണം എന്നാ അവൾ പറയുന്നത്. നീ സമ്മതിച്ചെന്ന് അറിഞ്ഞാൽ അവൾക്ക് വലിയ സന്തോഷമാകും. ‘ഫൈസിക്കാക്ക’ കൂടെ വരാമെന്ന് പറഞ്ഞാൽ പിന്നെ അവൾക്ക് വേറൊന്നും വേണ്ടാ…”