ബുള്ളറ്റ് ഹൈവേയുടെ കറുത്ത റോഡിലൂടെ കുതിച്ചുപാഞ്ഞു. തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ ഐഷു ഫൈസിയുടെ തോളിൽ മുറുകെ പിടിച്ചിരുന്നു.
”കാക്കു… നമ്മളെപ്പോ എത്തും? എന്റെ പടച്ചോനെ… ഇജ്ജ് ഇജ്ജ് ഈ പോക്ക് പോയാ നമ്മള് വല്ല കുഴിയിലും വീഴുമല്ലോ!” ഐഷു അവന്റെ ചെവിക്കടുത്ത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
”ഓ… ഒന്ന് മിണ്ടാതിരിയെടി. ബാംഗ്ലൂർ എത്തണ്ടേ? അപ്പൊ പിന്നെ ഇത്തിരി വേഗത വേണ്ടേ. നീ ആ കാറ്റും ആസ്വദിച്ച് അങ്ങട് ഇരിക്ക് പെണ്ണേ,”
ഫൈസി ചിരിച്ചുകൊണ്ട് പറഞ്ഞു.
”കാറ്റൊക്കെ കൊള്ളാം… പക്ഷെ ഇങ്ങള് വണ്ടി ഓടിക്കണ കണ്ടാൽ പേടിയാവാ. പിന്നെ, ആ തമിഴ് സിനിമയിലെ പോലെ ബുള്ളറ്റിലൊക്കെ വരുന്നത് ഒരു ഗെത്താന്നാ കരുതിയേ… ഇതിപ്പോ ആകെ നടുവൊടിയുന്ന അവസ്ഥയാ!”
”അതൊക്കെ അങ്ങനെയേ ഉണ്ടാവൂ. പിന്നെ നിനക്ക് ബാംഗ്ലൂർ പോയി വലിയ പഠിപ്പിസ്റ്റ് ആവണല്ലോ… അതോണ്ട് ഈ കഷ്ടപ്പാടൊക്കെ സഹിച്ചേ പറ്റൂ,”
ഫൈസി അവളെ കളിയാക്കി.
”ഓ… വലിയ കാര്യമായിപ്പോയി. കാക്കുവിനും ബാംഗ്ലൂർ കാണാലോ എന്ന് കരുതിയാ ഞാൻ ഒന്നും മിണ്ടാത്തത്,”
അവൾ അവന്റെ തോളിൽ ഒന്ന് നുള്ളിക്കൊണ്ട് പറഞ്ഞു.
നേരം വെളുത്ത് ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിലേക്ക് വണ്ടി പ്രവേശിച്ചു. സിഗ്നലുകളും വലിയ കെട്ടിടങ്ങളും പിന്നിട്ട് ഒരു ചെറിയ കഫേയുടെ മുന്നിൽ ഫൈസി ബുള്ളറ്റ് ഒതുക്കി നിർത്തി.
വണ്ടി നിന്ന പാടെ ഐഷു ഒരുവിധം പണിപ്പെട്ടാണ് ബൈക്കിൽ നിന്നും താഴെ ഇറങ്ങിയത്. ഇറങ്ങിയ ഉടനെ അവൾ നടുവ് ഒന്ന് നിവർത്തി.