ഹരി തുടർന്നു,
“നാട്ടുകാർ ചില കാര്യങ്ങൾ പറയുന്നുണ്ട്. ആ കാറിൽ ഒരു പെണ്ണ് ഉണ്ടായിരുന്നത്രേ. ഉടലിൽ വസ്ത്രങ്ങളൊന്നുമില്ലാതെ, വിയർപ്പിൽ കുതിർന്ന നിലയിൽ അവളെ ആരോ വണ്ടിയിൽ നിന്ന് പുറത്തെടുത്തു. എന്നിട്ട് അവിടെ കാത്തുനിന്ന ഒരു കറുത്ത ബൈക്കിൽ അവളെ കയറ്റി കൊണ്ടുപോയി. ഒരു ഹെൽമെറ്റ് ധരിച്ച ആളാണ് അവളെ കൊണ്ടുപോയതെന്ന് നാട്ടുകാർ പറയുന്നു .”
വിഷ്ണുവിന്റെ കയ്യിലിരുന്ന ആ ചിത്രം നിലത്തേക്ക് വീണു
നിലത്തു വീണ ആ ചിത്രം കിരൺ വിറയ്ക്കുന്ന കൈകളോടെ എടുത്തു. ആ നിഗൂഢ രൂപത്തിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവന്റെയുള്ളിൽ ഭയം അണപൊട്ടിയൊഴുകി. ഹരിയുമായുള്ള വിഷ്ണുവിന്റെ സംഭാഷണം അപൂർണ്ണമായി കേട്ട കിരൺ വല്ലാതെ പരിഭ്രമിച്ചിരുന്നു.
”വിഷ്ണൂ… ആരാ വിളിച്ചത്? എന്താ അവിടെ സംഭവിച്ചത്? ഈ ഫോട്ടോയിലുള്ള ആൾ… അവൻ അവിടെ വന്നോ? സാമിനും മറ്റും എന്തുപറ്റി?”
കിരൺ ഒന്നിനുപുറകെ ഒന്നായി ചോദ്യങ്ങൾ എറിഞ്ഞു.
വിഷ്ണുവിന്റെ മുഖം വിളറി വെളുത്തിരുന്നു. സുഹൃത്തുക്കളുടെ വിയർപ്പും ഉമിനീരും പുരണ്ട ആ കാർ ഇപ്പോൾ മൂന്ന് ശവങ്ങൾ വഹിക്കുന്ന ഒരു പെട്ടിയായി മാറിയെന്ന സത്യം അവനെ തളർത്തിക്കളഞ്ഞു. പക്ഷേ, ആ നിമിഷം സത്യങ്ങൾ കിരണിനോട് വിളിച്ചു പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൻ. സാമും നാസറും അനന്തുവും അവരുടെ കാമത്തിന്റെ അന്ത്യത്തിൽ നഗ്നരായി മരിച്ചു കിടക്കുന്നു എന്ന വാർത്ത കിരണിനെ തകർക്കുമെന്ന് അവനറിയാമായിരുന്നു.
വിഷ്ണു കിരണിന്റെ തോളിൽ ബലമായി പിടിച്ചു. അവന്റെ കണ്ണുകളിൽ ഭയത്തേക്കാൾ വലിയൊരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു.