അവയുടെ കണ്ണുകൾക്ക് മാത്രമേ നിറമുണ്ടായിരുന്നുള്ളു…
“ചേച്ചി… ഇതെവിടുന്ന് കിട്ടി? എന്താ ഇത്…?”
ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ, ഞാൻ ചേച്ചിയോട് ചോദിച്ചു.
ചേച്ചി എന്തോ മറുപടി പറയാൻ തുടങ്ങിയതും, ഹാളിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കാളിംഗ് ബെൽ ശബ്ദിച്ചു.
‘ഡിങ് ഡോങ്…’
പറയാൻ വന്നത് പാതിവഴിയിൽ നിർത്തി, ചേച്ചി വാതിലിന് അടുത്തേക്ക് നടന്നു. ലോക്ക് തുറന്ന് വാതിൽ പാളികൾ അകത്തേക്ക് നീങ്ങിയതും, മുന്നിൽ റോസും കൃതികയും!
“ആഹ്… നിങ്ങൾ വന്നോ… കേറി വാ…”
ചേച്ചി അവരെ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.
അകത്തേക്ക് കയറിയ കൃതികയുടെ കണ്ണുകൾ ആദ്യം തേടിയത് എന്നെയായിരുന്നു. ഹാളിൽ സോഫയിൽ ഇരിക്കുന്ന എന്നെ കണ്ടതും അവളുടെ മുഖത്ത് വല്ലാത്തൊരു ആശ്വാസം തെളിഞ്ഞു.
യാതൊരു മുന്നറിയിപ്പുമില്ലാതെ അവൾ വേഗത്തിൽ എന്റെ അടുത്തേക്ക് നടന്നു വന്നു. സോഫയിൽ ഇരിക്കുകയായിരുന്ന എന്നെ അവൾ ഇറുകെ കെട്ടിപ്പിടിച്ചു.
അവളുടെ ശ്വാസം എന്റെ കഴുത്തിൽ തട്ടി.
“സോറി ഡാ… ഞാൻ… ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു. എനിക്ക് തെറ്റുപറ്റിപ്പോയി… ഇനി ഒരിക്കലും ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ല…”
ആദ്യമായിട്ടായിരുന്നു അവൾ കുറ്റബോധം നിറഞ്ഞ സ്വരത്തോട് കൂടി സംസാരിക്കുന്നത് ഞാൻ കേട്ടത്…
കൈ അനക്കാൻ വയ്യാത്തതുകൊണ്ട്, തിരികെ കെട്ടിപ്പിടിക്കാനാവാതെ ഞാൻ ഒരു പ്രതിമ പോലെ അങ്ങനെ ഇരുന്നു കൊടുത്തു.