സാം അയച്ച ആ വശ്യമായ സ്കെച്ച് അവളുടെ കൺമുന്നിൽ വീണ്ടും തെളിഞ്ഞു വന്നു.
അവന്റെ വന്യമായ പ്രലോഭനങ്ങളും തന്നെ തളർത്തുന്ന നോട്ടവും അവൾക്ക് ഭയമുണ്ടാക്കി.
മാത്യു കാറിൽ ഇരുന്ന് ചവച്ചു കൊണ്ടിരിക്കുന്ന പോപ്‌കോണിന്റെ ശബ്ദം പോലും നതാഷയ്ക്ക് ഒരു വിചാരണ പോലെ തോന്നി.
അവൾ പതുക്കെ ബാഗിൽ നിന്നും ഫോണെടുത്തു.
മാത്യു റോഡിലെ ട്രാഫിക്കിലേക്ക് ശ്രദ്ധിച്ചിരിക്കുന്ന ആ നിമിഷം നോക്കി അവൾ സാമിന് മറുപടി ടൈപ്പ് ചെയ്തു.
മെസ്സേജ്: “എനിക്ക് വരാൻ കഴിയില്ല സാം… സോറി. ഞാൻ എന്റെ ഭർത്താവിനെ ചതിക്കുകയാണ്. ഓരോ നിമിഷവും എന്റെ ഉള്ളം കത്തുന്നു. എനിക്ക് ഇത് തുടരാൻ കഴിയില്ല സാം. എന്നെ വിട്ടേക്കൂ… സോറി.!!”
വിറയ്ക്കുന്ന വിരലുകളോടെ അവൾ ആ മെസ്സേജ് സെൻഡ് ചെയ്തു.
ഫോൺ ലോക്ക് ചെയ്ത് നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ കണ്ണടച്ചു ആ സീറ്റിൽ ചാരി കിടന്നു.
താൻ ഒരു വലിയ തീരുമാനമെടുത്തു എന്ന സമാധാനത്തിന് ശ്രമിക്കുമ്പോഴും, തന്റെ ഉടലിലെ ഓരോ അണുവും സാമിനായി ദഹിക്കുന്നുണ്ടെന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞു.
മാത്യു കാർ വീട്ടിലെ പാർക്കിംഗിലേക്ക് തിരിച്ചപ്പോൾ ദീർഘ ചിന്തയിലായിരുന്ന അവളുടെ കയ്യിൽ അയാൾ പതുക്കെ തലോടി.
“നമ്മൾ എത്തിയെടോ…. നീ വല്ലാതെ തളർന്നു പോയി. ഇന്ന് നേരത്തെ ഉറങ്ങിക്കോ.
ഫുഡ് ഒക്കെ ഇനി ഓർഡർ ചെയ്യാം..”
മാത്യുവിന്റെ ആ കരുതൽ നതാഷയെ വീണ്ടും നീറ്റാൻ തുടങ്ങി.